തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഈ മാസം തന്നെ തൃശൂർ മൃഗശാലയിൽ നിന്നുളള പക്ഷികളെ എത്തിക്കാനാകുമെന്ന പ്രതീക്ഷ കാലം തെറ്റിയ മഴയിൽ പൊലിഞ്ഞു. പലയിടത്തും വെള്ളക്കെട്ടുണ്ടായതോടെ നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിന് തടസം നേരിട്ടു. ഇതേത്തുടർന്ന് നിരവധിദിവസം നിർമ്മാണം നിറുത്തിവച്ചിരുന്നു.
അഴുക്കുചാലിന്റെ പണികളും മഴയിൽ തടസപ്പെട്ടിട്ടുണ്ട്. പക്ഷിക്കൂടുകളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായെങ്കിലും അനുബന്ധപ്രവർത്തനങ്ങൾ ബാക്കിയുണ്ട്. വൈദ്യുതീകരണവും ജലവിതരണവും പക്ഷികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായുളള പ്രവർത്തനങ്ങളും പൂർത്തിയായിട്ടില്ല. അടുത്ത വർഷം മാർച്ചിൽ പാർക്ക് തുറക്കാനായിരുന്നു പദ്ധതി. ഈ സാഹചര്യത്തിൽ പാർക്കിന്റെ ഉദ്ഘാടനം അടുത്ത വർഷം അവസാനമായേക്കും. രണ്ടാം ഘട്ട നിർമാണം പൂർത്തിയാക്കി മാർച്ചിൽ പക്ഷികളെ അടക്കം എത്തിക്കാനാണ് ലക്ഷ്യം.
പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഡിസംബർ 31നകം പൂർത്തിയാകുമെന്നായിരുന്നു സ്ഥലം സന്ദർശിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, മൃഗശാലാ ആശുപത്രി, കിച്ചൻ, സ്റ്റോർ റൂം സമുച്ചയം, പക്ഷികൾ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകൾ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലവിതരണ സംവിധാനവും പൂർത്തിയായി.
രണ്ടാം ഘട്ടത്തിൽ പാർക്കിംഗ് സോൺ, ഓറിയന്റേഷൻ സെന്റർ, ബയോഡൈവേഴ്‌സിറ്റി സെന്റർ, സിംഹം, ചീങ്കണ്ണി, മാൻ, കടുവ എന്നിവയുടെ കൂടുകൾ എന്നിവയാണ് പൂർത്തിയാക്കുക. ഇത് ഡിസംബർ 31 നുള്ളിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം.
16ന് ഹൈപവർ കമ്മിറ്റി
നിർമ്മാണം സംബന്ധിച്ച പ്രതിമാസ ഹൈപവർ കമ്മിറ്റി 16ന് പാർക്കിൽ നടക്കും. വനം - റവന്യൂ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അന്ന് നിർണായക തീരുമാനങ്ങളുണ്ടായേക്കും. കൂടുകളുടെ സുരക്ഷ സംബന്ധിച്ച കേന്ദ്ര മൃഗശാലാ വകുപ്പിലെ സാങ്കേതിക സമിതിയുടെ നിർദേശങ്ങൾ ഡിസംബറിൽ പൂർത്തിയായേക്കും. മൃഗങ്ങളെ പാർക്കിലെത്തിച്ചാലും സന്ദർശനം കുറച്ചു കൂടി കഴിഞ്ഞേ അനുവദിക്കുകയുള്ളൂ. ആവാസവ്യവസ്ഥ മാറിയ മൃഗങ്ങൾക്ക് പരിസ്ഥിതിയുമായി ഇണങ്ങുന്നതിന് വേണ്ടിയാണിത്.
മൂന്നാംഘട്ടത്തിലെ കൂടുകൾ:
അപ്രതീക്ഷിതമായ മഴ നിർമ്മാണപ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ഒഴിഞ്ഞതു കാരണം അതിവേഗം പണികൾ പുരോഗമിക്കുന്നുണ്ട്.
- നിബു കിരൺ, സ്‌പെഷൽ ഓഫീസർ പുത്തൂർ പാർക്ക്
സ്വപ്നപദ്ധതിക്ക് കാത്ത്...
നിരവധിതവണ മുടങ്ങിയും മുടന്തിയും നീങ്ങിയ പുത്തൂർ സുവോളജിക്കൽ പാർക്ക് ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുന്ന ഒരുസ്വപ്ന പദ്ധതിയാണ്. അത്യാധുനിക രീതിയിലാണ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. തൃശൂർ നഗരമദ്ധ്യത്തിലെ മൃഗശാല വികസിപ്പിക്കണമെന്നും അതിന് അനുയോജ്യമായ സ്ഥലം കണ്ടൈത്തണമെന്നും കാലങ്ങളായുള്ള ആവശ്യമായിരുന്നു. വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുന്ന പദ്ധതിയാണെങ്കിലും കിഫ്ബി പദ്ധതിയിലൂടെ പാർക്കിന് ജീവൻ വയ്ക്കുകയായിരുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഫണ്ട് ഉപയോഗത്തിൽ ഒന്നാം സ്ഥാനം പുത്തൂർ സുവോളജിക്കൽ പാർക്കിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |