തൃശൂർ: സൈന്യത്തിൽ നിന്ന് വിരമിച്ചാൽ പലരും, സംവരണം ചെയ്ത ജോലി സമ്പാദിച്ച് സുഖജീവിതം നയിക്കും. പതിവ് അതായിരിക്കെ ആറ് കൊല്ലം മുൻപ് നേവിയിൽ നിന്ന് വിരമിച്ച പെരുമ്പാവൂർ വെങ്ങോല സ്വദേശി സുബിൻ (38) അതുവേണ്ടെന്നു വച്ച് പർവതങ്ങൾ കയറാൻ തുടങ്ങി. കയറിക്കയറി കേരളത്തിൽ നിന്ന് കൂടുതൽ പർവതാരോഹകരെ സൃഷ്ടിക്കാൻ, കൊച്ചിയിൽ മൗണ്ടനിയറിംഗ് ക്‌ളബിന് രൂപം നൽകാനൊരുങ്ങുകയാണ് സുബിൻ.
പർവതാരോഹകരായ വളാഞ്ചേരിയിലെ അർജുൻ, തൃപ്പൂണിത്തുറയിലെ ശ്രീഷ എന്നിവരും കൂട്ടുണ്ട്. ഏറ്റവുമധികം ക്‌ളബ്ബുകളുള്ള ബംഗാൾ മോഡലിലാകും ക്‌ളബ്ബ്. ലാഭമല്ല, യാത്രാച്ചെലവ് പങ്കിട്ടെടുക്കുന്ന രീതിയാണ് അവരുടേത്. ആവശ്യമുള്ള സാമഗ്രികൾ ഇന്ത്യൻ മൗണ്ടനിയറിംഗ് ഫെഡറേഷനിൽ നിന്ന് വാടകയ്ക്ക് എടുക്കും. ലക്ഷങ്ങൾ ചെലവുള്ളതിനാൽ താത്പര്യമുള്ളവർ പോലും ഈ രംഗത്തേക്ക് വരാത്ത പ്രശ്‌നത്തിനും പരിഹാരമാകും.
ജീവിതം മാറ്റിയ കോഴ്‌സ്
അരുണാചൽ പ്രദേശിൽ സിയാച്ചിനിലെ പട്ടാളക്കാർ ഉൾപ്പെടെ 30 ഓളം പേർ പങ്കെടുത്ത 28 ദിവസത്തെ മൗണ്ടനിയറിംഗ് കോഴ്‌സ് സുബിന് ട്രക്കിംഗിൽ താത്പര്യം വളർത്തി. വിരമിച്ച ശേഷം കൂടുതൽ പഠിച്ചു. ഇതിനിടെ അർജുൻ, ശ്രീഷ എന്നിവരെ പരിചയപ്പെട്ടു. ഇവർ ചേർന്ന് കഴിഞ്ഞ ആഗസ്റ്റിൽ സമുദ്ര നിരപ്പിൽ നിന്ന് 20,570 അടി ഉയരമുള്ള ലഡാക്കിലെ കാംഗ് യാസേ കീഴടക്കി. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ആനമുടിയുടെ രണ്ടര ഇരട്ടിയുണ്ട് കാംഗ് യാസേയ്ക്ക്.
അതിന് മുൻപ് അരുണാചൽ, ഹിമാചൽ മേഖലയിലെ പർവതങ്ങളിൽ പരമാവധി ഉയരം കയറിയിരുന്നു. സുബിന്റെ ഭാര്യ ആരതി ലഡാക്കിലെ 25 ഡിഗ്രിയിൽ തണുത്തുറഞ്ഞ സൻസ്‌കർ നദിക്ക് മുകളിലൂടെയുള്ള ചധർ ട്രക്കിംഗിലും 11കാരി മകൾ വൈഗ 2020 ലെ സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.
എന്റെ ജീവിതം ട്രക്കിംഗിനുള്ളതാവട്ടെ. 2022ൽ ഉത്തരാഖണ്ഡിലെ നന്ദാദേവിയും ഗംഗയുടെ ഉത്ഭവ സ്ഥാനമായ ഗോമുഖും കീഴടക്കാനാണ് പരിപാടി. ലേയിൽ നടക്കുന്ന ഐസ് ക്‌ളൈംബിംഗ് കോഴ്‌സിലും പങ്കെടുക്കും.
സുബിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |