തൃശൂർ: പി. ബാലചന്ദ്രൻ എം.എൽ.എയും മേയർ എം.കെ. വർഗീസും മുൻ മന്ത്രി വി.എസ്. സുനിൽകുമാറും പങ്കെടുത്ത ഡോ. എം. ജയപ്രകാശ് അനുസ്മരണയോഗത്തിൽ നാടകീയ രംഗങ്ങൾ. മേയർ എത്തുമ്പോൾ പി. ബാലചന്ദ്രൻ മാത്രമായിരുന്നു വേദിയിൽ ഉണ്ടായിരുന്നത്. മുൻമന്ത്രി വി.എസ്. സുനിൽകുമാർ, കെ.കെ. വത്സരാജ്, എം.എം. വർഗീസ് , ജോസ് വള്ളൂർ, എ. നാഗേഷ് തുടങ്ങിയവരെല്ലാം സദസ്സിലായിരുന്നു.
സദസിലെ പ്രമുഖരെല്ലാം വേദിയിൽ വന്നിരിക്കണമെന്ന് മേയർ ശഠിച്ചു. അനുശോചന യോഗത്തിൽ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു എം.എം. വർഗീസ് അടക്കമുള്ളവർ. നിർദേശം അനുസരിച്ചില്ലെങ്കിൽ പ്രസംഗിക്കില്ലെന്ന് മേയർ വ്യക്തമാക്കി. ഇതിനിടെ സദസ്സിൽ നിന്ന് എഴുന്നേറ്റ് വേദിയിലെത്തിയ ചിലർ മേയറുടെ നിലപാട് ചോദ്യം ചെയ്തു. അൽപ്പനേരം തർക്കം നീണ്ടു.
പി. ബാലചന്ദ്രൻ എം.എൽ.എ വേദിയിൽ ഉണ്ടായിരുന്നതിനാൽ മേയർ ഇറങ്ങിപ്പോയേക്കുമെന്ന ആശങ്കയിലായിരുന്നു സംഘാടകർ. ഒടുവിൽ അനുസ്മരണച്ചടങ്ങ് അലങ്കോലപ്പെടാതിരിക്കാൻ സദസ്യരിൽ പ്രമുഖരെല്ലാം വേദിയിലെത്തി. അതേസമയം മേയർക്ക് അനുകൂല നിലപാടും ചില നേതാക്കൾ സ്വീകരിച്ചു. ചടങ്ങിനെത്തിയ നേതാക്കൾക്ക് അർഹമായ പരിഗണന വേണമെന്ന നിലപാട് മാത്രമാണ് മേയർ സ്വീകരിച്ചതെന്നായിരുന്നു ഇവരുടെ വാദം.
വ്യാപാരി വ്യാവസായി ഏകോപന സമിതി ഭാരവാഹികളായ എൻ.ആർ. വിനോദ്കുമാർ, കെ.വി. അബ്ദുൾ ഹമീദ്, രാജു അപ്‌സര, പി.കെ.എം. ഇബ്രാഹിം, പി.കെ. ഷാജൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ഉസ്മാൻ ഇർഫാനി പൂപ്പാലം, രാജേഷ് പൊതുവാൾ, എം.കെ. അസ്‌ലം, എം.കെ. തോമസ് കുട്ടി, എ.ജെ. ഷാജഹാൻ, എം.എസ്. പ്രേംകുമാർ, എ.ജെ. റിയാസ്, കെ.പി. രാധാകൃഷ്ണൻ, കൗൺസിലർ സിന്ധു ആന്റോ ചാക്കോള , ബി.ജെ.പി മണ്ഡലം സെക്രട്ടറി രഘുനാഥ് മേനോൻ, ചേംബർ ഒഫ് കോമേഴ്‌സിലെ സജി ജോൺ മഞ്ഞില, സി.പി. മുഹമ്മദ് ഹനീഫ് എന്നിവരും അനുശോചന യോഗത്തിൽ പങ്കെടുത്തു.
പൊതുപരിപാടികളിൽ പോലും മേയർക്ക് കിട്ടേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും പ്രോട്ടോകോൾ പാലിക്കപ്പെടുന്നില്ലെന്നും നിരന്തരം പരാതി ഉന്നയിക്കുന്നയാളാണ് തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്. പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് ഉന്നത പൊലീസ് ഉന്നതർക്ക് മേയർ പരാതി നൽകിയിരുന്നു. കൂടാതെ പൂങ്കുന്നം ഗവ. സ്‌കൂളിലെ പരിപാടിയുടെ ബോർഡിൽ തന്റെ ഫോട്ടോ എം.എൽ.എയുടെ ഫോട്ടോയേക്കാൾ ചെറുതായെന്ന കാര്യം പറഞ്ഞ് ബഹിഷ്‌കരിച്ചതും വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |