തൃശൂർ : ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുന്നതിനിടെ, അതിരുവിട്ടുള്ള ആഘോഷം ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ക്രിസ്മസ് നവവത്സരാഘോഷം തുടങ്ങിയ സാഹചര്യത്തിൽ വലിയ രീതിയിലുള്ള കൂട്ടം കൂടലും ആഘോഷവുമാണ് നടക്കുന്നത്.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കാൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒരിടത്തും കടുത്ത നിയന്ത്രണമില്ല. ആരാധനാലയങ്ങളിൽ ആഘോഷങ്ങൾ പതിയെ സാധാരണ നിലയിലായി വരുന്നതേയുള്ളൂ. എന്നാൽ സ്വകാര്യപരിപാടികളിൽ അതിലേറെ ജനപങ്കാളിത്തം ഏറിവരുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മാളുകളിലും മറ്റും വലിയ ആഘോഷമാണ് നടന്നത്. പല സ്ഥലങ്ങളിലും പൊലീസിന്റെ ഇടപെടൽ വേണ്ടിവന്നു തിരക്ക് കുറയ്ക്കാൻ. പുതുവത്സരം ആകുന്നതോടെ ആഘോഷങ്ങൾ പൊടിപൂരമാക്കാനുള്ള തയ്യാറെടുപ്പും നടന്നുവരുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ട് ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതുസംബന്ധിച്ച മാർഗ നിർദ്ദേശം അടുത്ത ദിവസം പൊലീസ് പുറപ്പെടുവിപ്പിച്ചേക്കും. സുരക്ഷാകവചമായ മാസ്‌ക് പോലും ധരിക്കാതെയാണ് പലരും ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.
എക്‌സൈസും പൊലീസും ജാഗ്രതയിൽ
പുതുവത്സരാഘോഷം അതിരു കടക്കാതിരിക്കാൻ എക്‌സൈസും പൊലീസും രംഗത്ത്. അടുത്തദിവസങ്ങളിൽ നഗരത്തിലടക്കം കൂടുതൽ പൊലീസുകാരെ രംഗത്തിറക്കും. വ്യാജമദ്യം ഉൾപ്പെടെ തടയാനുള്ള നടപടികളുമായി എക്‌സൈസും രംഗത്തുണ്ട്. ഇതിനായി സ്‌പെഷ്യൽ സ്‌ക്വാഡിനെ രംഗത്തിറക്കി. ഡി.ജെ പാർട്ടികളിൽ മയക്കു മരുന്ന് ഉൾപ്പെടെയുള്ളവയുടെ ഉപയോഗം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഇരു വകുപ്പുകളും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഒമിക്രോൺ നാലായി
കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള കണക്ക് 200 ൽ താഴെയെത്തിയെങ്കിലും ഒമിക്രോൺ രോഗികളുടെ എണ്ണം അഞ്ചായി. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് മാത്രമല്ല മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കൂടുതലായി നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് വന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ അവരെ ആശുപത്രികളിലേക്ക് മാറ്റാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |