വടക്കാഞ്ചേരി : നയതന്ത്ര സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ വിവാദത്തിൽ മുങ്ങി നിർമ്മാണം നിലച്ച നഗരസഭയിലെ ചരൽപ്പറമ്പിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണത്തിന് ജീവൻ വച്ചേക്കും.
ലൈഫ് മിഷൻ സി.ഇ.ഒ പി.ബി.നൂഹ്, സ്ഥലം എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിക്കൊപ്പം ചരൽപ്പറമ്പിലെ നിർമ്മാണം നിലച്ച ഫ്‌ളാറ്റ് സമുച്ചയം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയതോടെ പദ്ധതി സംബന്ധിച്ച പ്രതീക്ഷകൾ സജീവമായി.
യു.എ.ഇ സർക്കാറിന്റെ ധനസഹായത്തോടെ, റെഡ് ക്രസന്റാണ് ഫ്‌ളാറ്റ് നിർമ്മിക്കുന്നതിനാവശ്യമായ പണം നൽകിയിരുന്നത്. ഈ ഫ്‌ളാറ്റിന്റെ കരാറെടുത്തയാൾ, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയെന്ന ആരോപണമാണ് നിർമ്മാണത്തെ വിവാദത്തിലാക്കിയത്.
കോൺസുലേറ്റിന്റെ പ്രവർത്തനം സംബന്ധിച്ച് വിവാദങ്ങളുണ്ടായതോടെ, ഫണ്ട് നീക്കവും നിലച്ചു. സി.ബി.ഐ, വിജിലൻസ് എന്നീ അന്വേഷണ ഏജൻസികളും നിർമ്മാണം സംബന്ധിച്ച് അന്വേഷണം നടത്തി. നേതാക്കളുടെ നിത്യേനയുള്ള സന്ദർശനവും, പൊലീസ് നടപടികളുമായതോടെ കരാറുകാരനും പണിനിറുത്തി സ്ഥലം വിട്ടു.
ഇതോടെ നിർമ്മാണം നിലച്ചു. അടുത്തിടെ, തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ യു.എ.ഇ അധികൃതരോട് ഫ്ളാറ്റുമായി ബന്ധപ്പെട്ട പണികൾ മുടങ്ങിക്കിടക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിന് പിന്നാലെയുള്ള സി.ഇ.ഒയുടെ സന്ദർശനമാണ് പ്രതീക്ഷകൾ പകരുന്നത്. സംസ്ഥാനത്ത് ലൈഫ് മിഷൻ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് വീട് വെച്ചു നൽകുന്ന നഗരസഭയാണ് വടക്കാഞ്ചേരി നഗരസഭ. റവന്യൂ വകുപ്പ് ഭൂരഹിതർക്കായി വാങ്ങിയ 1.35 ഹെക്ടർ ഭൂമിയിലാണ് നിർമ്മാണം. എം.എൽ.എയ്ക്ക് ഒപ്പം നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, സെക്രട്ടറി കെ.കെ.മനോജ് എന്നിവരും സന്ദർശനത്തിനെത്തി.
പ്രതീക്ഷയുടെ ചിറകിൽ 140 കുടുംബങ്ങൾ
20,000 ചതുരശ്രഅടി വീതം നാല് കെട്ടിട സമുച്ചയം
140 കുടുംബങ്ങൾക്ക് താമസിക്കാം
ഒരു ഫ്ളാറ്റിൽ ബാത്ത്‌റൂം അറ്റാച്ച്ഡ് കിടപ്പുമുറി, ഹാൾ, അടുക്കള, ബാൽക്കണി
കോമൺ ഫെസിലിറ്റി സെന്റർ, കളിസ്ഥലം, പാർക്ക്
4.225 ചതുരശ്ര അടിയിൽ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |