തൃശൂർ: ഗുണ്ടകൾക്കെതിരെ ശക്തമായ നടപടിയുമായി സിറ്റി പൊലീസ്. കഴിഞ്ഞ ഒരു വർഷത്തിനകം സ്ഥിരം കുറ്റവാളികൾക്കെതിരെയും സമൂഹവിരുദ്ധർക്കെതിരെയും നടപടികളെടുത്തിരുന്നു. ഏഴ് പേർക്കെതിരെ കാപ്പ പ്രകാരം നടപടിയെടുത്തു. വിവിധ കേസുകളിൽ ഉൾപ്പെട്ട്, ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന 608 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പൊതുസമാധാന ലംഘന പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ട 332 ആളുകളെ കണ്ടെത്തി. ഗുണ്ടാപ്രവർത്തനങ്ങളും സമൂഹ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി വരുംദിവസങ്ങളിൽ തുടരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
മയക്കുമരുന്ന് വിപണനം, ഉപയോഗം എന്നിവ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അനധികൃതമായി വലിയതുക പലിശ ഈടാക്കി പണം വായ്പ നൽകുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെ ഉറപ്പ്.
കാപ്പ പ്രകാരം അറസ്റ്റ്
മണ്ണുത്തി പട്ടാളക്കുന്ന് വലിയകത്ത് വീട്ടിൽ അസീസിനെ (28) അറസ്റ്റ് ചെയ്ത് ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. മണ്ണുത്തി കൊഴുക്കുള്ളി കേലങ്ങത്ത് ജിഷ്ണു (21), കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണ്ണുത്തി കൊഴുക്കുള്ളി മലയൻവീട്ടിൽ രാജീവ് (21), നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെറുതുരുത്തി കലാമണ്ഡലം ലക്ഷംവീട് കോളനി പാളയംകോട്ടുകാരൻ റജീബ് (25), വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഒല്ലൂർ ഇരവിമംഗലം പോലുവളപ്പിൽ റോഷൻ (41), വ്യാജചാരായ വാറ്റുകേസ് ഉൾപ്പെടെ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളയം വലക്കാവ് അച്ചൻകുന്ന് തച്ചമ്പിള്ളി വീട്ടിൽ സുബീഷ് (37) എന്നിവരെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞ് നാടുകടത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വരടിയം പ്രകൃതി മിച്ചഭൂമി ചീരക്കാട്ടുക്കുഴി വീട്ടിൽ രാഹുൽ (24) കാപ്പാ നിയമപ്രകാരം അറസ്റ്റിലായി.
ക്രമസമാധാന പാലനത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാകില്ല. ഗുണ്ടാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെയും, സമൂഹവിരുദ്ധർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. സമൂഹ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്ത് സമൂഹ സ്പർദ്ധയുണ്ടാക്കുന്നവരെ കണ്ടെത്താൻ ഇന്റർനെറ്റ് പട്രോളിംഗ് നടത്തും.
ആർ. ആദിത്യ
സിറ്റി പൊലീസ് കമ്മിഷണർ
അറസ്റ്റ് ഇവ്വിധം
വാറണ്ട് പ്രതികൾ 608
സമാധാന ലംഘനക്കേസ് 332
കാപ്പപ്രകാരം അറസ്റ്റ് 7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |