ചെറുതുരുത്തി: ചേലക്കര മണ്ഡലത്തിലെ പൊതുമരാമത്ത് പണികളുടെ അവലോകന യോഗം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചെറുതുരുത്തി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്നു. പൊതുമരാമത്ത് റോഡ്, ബിൽഡിംഗ്‌സ്, പാലങ്ങൾ, ബൈപാസ് എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണം തുടങ്ങാൻ കാലതാമസം നേരിടുന്നതിന് പ്രധാനകാരണം ആവശ്യത്തിന് സർവേയർമാരെ കിട്ടാത്തതാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. വാഴക്കോട് പ്ലാഴി റോഡ്, കിള്ളിമംഗലം - ചെറുതുരുത്തി റോഡുകളുടെ സർവേ ചെയ്യാൻ അധികമായി സർവേയർമാരെ നിയമിക്കണമെന്ന് സർവേ സൂപ്രണ്ടിന് മന്ത്രി നിർദ്ദേശം നൽകി.
ചേലക്കര മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികലുടെ നോഡൽ ഓഫീസർ കെ.ടി. ബിന്ദുവിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. പൊതുമരാമത്ത് റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ സി.ഐ: സെബാസ്റ്റ്യൻ, പൊതുമരാമത്ത് ബിൽഡിംഗ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ ബിന്ദു പരമേശ്, കെ.എസ്.ടി.പി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ വി.പി. സിന്റോ, സർവേ സൂപ്രണ്ട് സുമ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ കെ. ശ്യാംജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും കൂട്ടായ പ്രവർത്തനത്തിലൂടെ ചേലക്കര മണ്ഡലത്തിലെ മുഴുവൻ പ്രവൃത്തികളും സമയബന്ധിതമായി തീർക്കാനാകും.
- കെ. രാധാകൃഷ്ണൻ, മന്ത്രി
മുതുവട്ടൂർ മുതൽ കോട്ടപ്പടി റോഡ് പുനരുദ്ധാരണത്തിന് 5.46 കോടി
ഗുരുവായൂർ: മുതുവട്ടൂർ മുതൽ കോട്ടപ്പടി വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവർത്തനത്തിന് 5.46 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അമൃത് പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി തുക ഡെപ്പോസിറ്റ് ചെയ്തിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഭരണാനുമതി വൈകുകയായിരുന്നു.
എൻ.കെ. അക്ബർ എം.എൽ.എ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നിലവിൽ ഭരണാനുമതിയായത്. ടെൻഡർ നടപടി ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും വളരെ വേഗം പൂർത്തീകരിച്ച് ഉടൻ തന്നെ റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |