ചാലക്കുടി: വെറും അരലക്ഷം രൂപയ്ക്ക് ആനയെ സ്വന്തമാക്കിയ രാമകൃഷ്ണന് ഇപ്പോൾ കുതിരയും സ്വന്തം. വെറ്റിലപ്പാറയിലെ വീട്ടുമുറ്റത്ത് ആനയ്ക്ക് അഭിമുഖമായാണ് വെള്ളക്കുതിരയുമുള്ളത്. കോൺക്രീറ്റിൽ നിർമ്മിച്ചതാണ് രാമകൃഷ്ണന്റെ വീട്ടുമുറ്റത്തെ ആനയും കുതിരയും.
കലാകാരനായ മാമ്പിള്ളി വീട്ടിൽ രാമകൃഷ്ണന്റെ മറ്റൊരു മോഹം കൂടി സാക്ഷാത്കരിക്കുന്നതിന് ചെലവായത് 15000 രൂപ. രണ്ടുമാസം നീണ്ട കുതിര നിർമ്മാണത്തിന് 2 ചാക്ക് സിമന്റും 15 കിലോ കമ്പിയും വേണ്ടിവന്നു. ഇരുമ്പിന്റെ നെറ്റ്, ചെറു കമ്പികൾ, വെള്ള സിമന്റ്, പെയിന്റ്... അങ്ങനെ നീളുന്നു മറ്റു വസ്തുക്കൾ. നാലരയടി ഉയരമുള്ളതാണ് കോൺക്രീറ്റ് കുതിര.
63 വയസുകാരനായ രാമകൃഷ്ണൻ ചെറുപ്പത്തിൽ തന്നെ മരശിൽപ്പങ്ങൾ നിർമ്മിച്ചിരുന്നു. നേരംപോക്കിനായി തുടങ്ങിയ കരകൗശല വസ്തുക്കളുടെ നിർമ്മാണം മറ്റു ജോലികൾക്കിടയിലും തുടർന്നു. മൂന്നു പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. ഭാര്യ ഷീലയുടെ ചികിത്സാർത്ഥം ഇപ്പോൾ മകൾക്കൊപ്പമാണ് താമസം.
അടുത്ത ഊഴം കാട്ടുപോത്ത് നിർമ്മിക്കുകയാണെന്ന് രാമകൃഷ്ണൻ പറയുന്നു. ഇതിനകം നിരവധി ശിൽപ്പങ്ങൾ നിർമ്മിച്ച് നൽകി. വെറ്റിലപ്പാറ പതിനഞ്ചിലെ തന്റെ വീട്ടുമുറ്റത്ത് അനക്കമില്ലെങ്കിലും തലയെടുപ്പോടെ നിൽക്കുന്ന ആനയും കുതിരയും തെല്ലകലെയുള്ള റിസോർട്ട് നടത്തിപ്പുകാരനായ രാമകൃഷ്ണന്റെ മനസിൽ ചാരിതാർത്ഥ്യം നിറയ്ക്കുന്നു.
വില കിട്ടിയാൽ കുതിരയെ വിൽക്കാൻ തയ്യാർ. എന്നാൽ ആന എക്കാലത്തും വീട്ടുമുറ്റത്തു അങ്ങനെ നിൽക്കണമെന്നാണ് ആഗ്രഹം.
- രാമകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |