തൃശൂർ : പച്ചമുളക് മുതൽ ഉരുളക്കിഴങ്ങ് വരെയുള്ള പച്ചക്കറികൾ പായസത്തിന് വിഭവങ്ങളായ വ്യത്യസ്തമായൊരു പാചകമത്സരത്തിന് സാക്ഷിയായി തേക്കിൻകാട് മൈതാനിയിലെ എന്റെ കേരളം പ്രദർശന നഗരി.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാചകമത്സരത്തിന്റെ രണ്ടാംദിനത്തിൽ ഇന്നലെ വിഷയം പായസമായിരുന്നു. ചക്ക പായസം, കുമ്പളങ്ങ പായസം, മുളക് പായസം, അവിയൽ പായസം, മുതൽ പഴ വർഗ്ഗങ്ങൾ കൊണ്ടുള്ള പായസം വരെ മത്സരത്തിൽ വേറിട്ടുനിന്നു. മുളയരി കൊണ്ട് രുചിയൂറുന്ന പായസമൊരുക്കിയ ചാവക്കാട് ബ്ലോക്കിലെ ശോഭ ഹരിദാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വാഴപ്പിണ്ടി, പൈനാപ്പിൾ എന്നിവ കൊണ്ട് പായസമൊരുക്കി ചൊവ്വന്നൂർ ബ്ലോക്കിലെ ജിബി ജോബി രണ്ടാം സ്ഥാനം നേടി. മുരിങ്ങക്ക, വെള്ളരി, പയർ, ഉരുളക്കിഴങ്ങ്, കാരറ്റ്, മത്തങ്ങ തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ച് അവിയൽ പായസം ഒരുക്കിയ കൊടകര ബ്ലോക്കിലെ ഷേർളി ഷാജുവിനാണ് മൂന്നാം സ്ഥാനം. പതിനാറ് ബ്ലോക്കിൽ നിന്നുമുള്ള വനിതകളാണ് മത്സരത്തിനെത്തിയത്. രണ്ട് മണിക്കൂറായിരുന്നു സമയദൈർഘ്യം. ഒന്നര മണിക്കൂറിൽ മിക്കവരും പായസം തയ്യാറാക്കി. പ്രൊഡക്ഷൻ ഡെമോൺസ്‌ട്രേഷൻ പി.ശ്യാം, ഫുഡ് സേഫ്റ്റി ഓഫീസർ അരുൺ, കെ.ടി.ഡി.സി ഷെഫ് വി.മനോജ്, ഐഫ്രം ഫാക്കൽറ്റി എന്നിവരടങ്ങിയ സംഘമാണ് വിധി നിർണയം നടത്തിയത്.
കൗതുകമുണർത്തി ഇരട്ടച്ചക്കകൾ
തൃശൂർ : എന്റെ കേരളം പ്രദർശന മേളയിലെ കാർഷിക വികസന വകുപ്പിന്റെ പവലിയനിലെത്തുന്നവർക്ക് കൗതുകമാവുകയാണ് ഈ ഇരട്ടച്ചക്കകൾ. കൊടകര ആക്ലിപ്പറമ്പിൽ രവിയുടെ വീട്ടിലെ ചക്കകളാണ് കാണികളെ ആകർഷിക്കും വിധം പവലിയനിൽ സ്ഥാനം പിടിച്ചത്. രവിയുടെ പറമ്പിൽ കഴിഞ്ഞ നാല് വർഷമായി പ്ലാവ് കായ്ക്കുന്നത് ഇരട്ടയായിട്ടാണ്.
നാടൻ ഇനത്തിൽപ്പെട്ട പ്ലാവിൽ ഉണ്ടാകുന്ന ഇരട്ടചക്കകൾക്ക് ഒരു കേടുപോലും ഉണ്ടാകാറില്ല. മുപ്പതുവർഷത്തെ കാർഷിക ജീവിതത്തിൽ ഇരട്ടചക്കകൾ കായ്ച്ചുനിൽക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഒരു പ്ലാവ് മുഴുവനും ഇരട്ടച്ചക്കകളാൽ നിറഞ്ഞു നിൽക്കുന്നത് ഇതാദ്യമാണെന്ന് ജൈവ കർഷകനായ രവി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |