തൃശൂർ: പാറമേക്കാവിൻ്റെ ഇലഞ്ഞിത്തറ മേളത്തിന്റെ മുൻ നിരയിൽ പെരുവനത്തിന് തുണയായി 45-ാം വർഷവും ചേറൂർ രാജപ്പൻ മാരാർ നിലകൊണ്ടു. 1978ലാണ് ഇലഞ്ഞിച്ചുവട്ടിൽ ആദ്യമായി കൊട്ടുന്നത്. അച്ഛന്റെ മരണശേഷം പാറമേക്കാവ് ക്ഷേത്രത്തിലെ അടിയന്തരം ഏറ്റെടുത്ത അദ്ദേഹം പെരുവനം, ആറാട്ടുപുഴ, പെരിങ്ങാവ് ധന്വന്തരിക്ഷേത്രം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും സഹമേളക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. ഇലഞ്ഞിച്ചുവട്ടിൽ അദ്ദേഹം പെരുക്കുന്നതിൽ ആറാമത്തെ പ്രമാണിയാണ് പെരുവനം കുട്ടൻ മാരാർ. അദ്ദേഹത്തിൻ്റെ പ്രമാണിത്വത്തിൽ 24-ാം വർഷവും ഇലഞ്ഞിച്ചുവട്ടിൽ കൊട്ടി.
പാണ്ടിയും പഞ്ചാരിയും ദ്രുവമേളവും തായമ്പകയും പഞ്ചവാദ്യത്തിൽ തിമിലയും ഇടയ്ക്കയും വലിയ പാണിയും ഉത്സവബലിയും പാനയും അടക്കം ക്ഷേത്രത്തിലെ ഒട്ടുമിക്ക അടിയന്തരങ്ങളെല്ലാം ഈ വിരലുകൾക്ക് വഴങ്ങും. 20 വർഷത്തിലധികമായി തെക്കോട്ടിറക്കത്തിനും ചേറ്റുപുഴ ഇറക്കത്തിനും പ്രമാണി. രാജപ്പൻ മാരാരുടെ വിശിഷ്ട സേവനം കണക്കിലെടുത്ത് 2008ൽ പാറമേക്കാവ് ദേവസ്വം സ്വർണോപഹാരം നൽകി ആദരിച്ചു. കുറ്റുമുക്ക് ദേവസ്വം പുളിക്കൽ മാധവമേനോൻ പുരസ്‌കാരം നൽകി. പെരിങ്ങാവ് ശ്രീധന്വന്തരി പുരസ്‌കാരവും നേടി.
രാമങ്കണ്ടത്ത് കൃഷ്ണൻകുട്ടിമാരാരുടെയും ഈച്ചരത്ത് കുഞ്ഞിക്കാവമ്മയുടെയും മകനായി 1965 ൽ ജനിച്ച രാജപ്പൻമാരാർ, 13-ാം വയസ്സിൽ ചെറിയച്ഛനായ രാമങ്കണ്ടത്ത് ഗോപാലമാരാരുടെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ച് രാമവർമ്മപുരം വാരാപ്പിള്ളി ശിവക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. പിന്നീട് അച്ഛനോടൊപ്പം പാറമേക്കാവ് ക്ഷേത്രത്തിൽ അടിയന്തരപ്രവൃത്തിയിൽ സഹായിയായി പ്രവർത്തിച്ചു. പരിയാരത്ത് ചന്ദ്രൻ മാരാരുടെ ശിക്ഷണത്തിൽ തിമിലയും അഭ്യസിച്ചു.
എരവത്ത് മാരാരത്ത് ശ്രീദേവിയാണ് ഭാര്യ. ശ്രീജിത്ത്, അശ്വതി എന്നിവർ മക്കളാണ്. ശ്രീജിത്ത് കെ.എസ്.ഇ.ബി ജീവനക്കാരനാണെങ്കിലും അച്ഛന്റെ പാതയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |