തൃശൂർ: കാലം തെറ്റിയുള്ള തുടർച്ചയായ മഴയും ചൂടുള്ള ജലബാഷ്പം കാലാവസ്ഥയിൽ ഏറെയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഷിഗല്ല അടക്കമുളള ഭക്ഷ്യവിഷബാധയുള്ള ബാക്ടീരിയകൾ പെരുകാനുള്ള സാദ്ധ്യത വളരെ കൂടുമെന്ന് മുന്നറിയിപ്പ്. സാൽമോണല്ല, ഇ കോളി, കോളിഫോം തുടങ്ങി ഭക്ഷണവും വെള്ളവും വിഷമാക്കുന്ന ബാക്ടീരിയകളുടെ പ്രവർത്തനവും പല രീതിയിലാണ്. കഴിഞ്ഞ ദിവസം ഗവ. എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല ബാക്ടീരിയ വ്യാപനമുണ്ടായതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.
ഷിഗല്ല ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മരണസാദ്ധ്യതയുണ്ട്.
മുട്ട, പാൽ മത്സ്യം മാംസം, വെള്ളം എന്നിവയെല്ലാം മലിനമാകുന്നതിലൂടെ ഷിഗല്ല ബാധയുണ്ടാകാം. ഹോസ്റ്റലിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്നാണോ ബാക്ടീരിയ ബാധ ഉണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്. പല വിദ്യാർത്ഥികളും പുറത്ത് നിന്നുള്ള ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്.
വയറിളക്കമാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണം. സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാകും. മലിനജലം, കേടായ ഭക്ഷണം, കഴുകാതെ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതരുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയും പകരും. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാകുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ടുമുതൽ ഏഴുവരെ ദിവസം രോഗലക്ഷണങ്ങൾ കാണാം. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കാറുമുണ്ട്.
ഹോസ്റ്റലുകളിൽ വേണം അതീവശ്രദ്ധ
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ കൂടുതലും പടർന്നുപിടിക്കുന്നത് ഹോസ്റ്റലുകളിലാണ്. ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുകയും പങ്കുവയ്ക്കുകയും ശൗചാലയങ്ങൾ കൂടുതൽ പേർ ഉപയോഗിക്കുകയുമെല്ലാം ചെയ്യുന്നതിലൂടെയാണ് രോഗം പടരുന്നത്.
കഴിഞ്ഞ നവംബറിൽ തൃശൂർ നഗരത്തിലെ വനിതാ കോളേജ് ഹോസ്റ്റലിലെ 57 പേർക്ക് നോറോ വൈറസ് ബാധിച്ചിരുന്നു. 54 വിദ്യാർത്ഥിനികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 'നോറോ' വൈറസ് സ്ഥിരീകരിച്ചത്.
കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായത്. രോഗബാധ പൂർണമായും നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലിൽനിന്ന് ആരെയും വീടുകളിലേക്ക് വിടാതെ രോഗം നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ലക്ഷണങ്ങൾ:
മുൻകരുതൽ:
ഹോസ്റ്റലുകളിലും മറ്റും വ്യക്തിശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ടതില്ല.
- ഡോ.എൻ.കെ.കുട്ടപ്പൻ, ഡി.എം.ഒ. തൃശൂർ
ഗവ. എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിലെ വെള്ളത്തിന്റെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. നാല് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് കരുതുന്നത്.
- പി.യു. ഉദയശങ്കർ, അസി.കമ്മിഷണർ, ഭക്ഷ്യസുരക്ഷാവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |