തൃശൂർ: തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനകാര്യം ചർച്ച ചെയ്യാനായി റെയിൽവേ അധികൃതരുമായുള്ള ഉന്നതതല ചർച്ച ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ റെയിൽവെ സ്റ്റേഷനിൽ നടക്കും. തൃശൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ, പൂങ്കുന്നം, പുതുക്കാട്, നെല്ലായി സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്യുക. റെയിൽവേ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർക്കുന്ന യോഗത്തിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ.മുകുന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി അറിയിച്ചു. പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, യാത്രക്കാർ, റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാതികളുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മറ്റ് സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് രേഖാമൂലമോ നേരിട്ടോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാകുമെന്ന് എം.പി അറിയിച്ചു.
ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.ഡി.ബാബു പടിയിറങ്ങുന്നു
തൃശൂർ: ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ഡി.ബാബു കാലാവധി പൂർത്തിയാക്കി പടിയിറങ്ങി. നിരവധി കൊലക്കേസുകളിൽ പ്രോസിക്യൂഷൻ മികവിന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെയും റൂറൽ പൊലീസ് സൂപ്രണ്ടിന്റെയും ആദരവുകൾ അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്.
സുപ്രീം കോടതി പ്രതികളുടെ ശിക്ഷ ശരിവെച്ച ചാലക്കുടി മാഹിൻ കൊലപാതക കേസ്, പ്രതികൾക്ക് മൂന്ന് വീതം ജീവപര്യന്തം (ട്രിപ്പിൾ ജീവപര്യന്തം) ശിക്ഷ വിധിച്ച ഷിഹാബുദ്ദീൻ കൊലക്കേസ്, ഗുണ്ടാചേരിപ്പോരിനെ തുടർന്നുണ്ടായ കൊലപാതകത്തിലെ ഇരട്ട ജീവപര്യന്തം, പ്രണയം നിരസിച്ചതിന് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയായ നീതുവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം വിധിച്ച കേസ്, പിഞ്ചുകുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം വിധിച്ച കേസ് എന്നീ ശാസ്ത്രീയതെളിവുകൾ മാത്രം ഉപയോഗിച്ച് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വാങ്ങി നൽകിയ കേസ് ദളിതനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കേരളത്തിലാദ്യമായി ജീവപര്യന്തം കഠിനതടവ് വിധിച്ച കേസ് എന്നിവയിൽ പ്രോസിക്യൂഷൻ പ്രാഗൽഭ്യം തെളിയിച്ച് പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |