തൃശൂർ: പേ വിഷബാധയേറ്റ് പെരിഞ്ഞനം സ്വദേശിയും, നാല് വാക്‌സിനെടുത്ത പാലക്കാട് സ്വദേശിനിയും മരിച്ചതോടെ ബ്‌ളോക്ക് തലത്തിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനം അതിവേഗം നടത്താൻ ഒരുക്കം. മാള, ചാലക്കുടി, ചാവക്കാട്, വെളളാങ്കല്ലൂർ തുടങ്ങിയവിടങ്ങളിലെല്ലാം ആശുപത്രി സജ്ജമാക്കാനാണ് ശ്രമം. രണ്ട് ബ്‌ളോക്കുകളിൽ രണ്ട് മാസത്തിനുള്ളിൽ തന്നെ വന്ധ്യംകരണകേന്ദ്രം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുളള യോഗത്തിൽ തീരുമാനമെടുത്തിയിരുന്നു. കോർപറേഷന് കീഴിൽ പറവട്ടാനിയിലെ കേന്ദ്രം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ലാത്തതിനാൽ കുടുംബശ്രീ വഴി പഞ്ചായത്തുകളുടെ കീഴിൽ നടത്തിയിരുന്ന വന്ധ്യംകരണ പ്രവർത്തനങ്ങൾ മൂന്ന് വർഷം മുൻപ് നിറുത്തിവെച്ചതാണ് പ്രതിസന്ധിയായത്. മാലിന്യസംസ്‌കരണം നടക്കാത്ത പഞ്ചായത്തുകളിൽ തെരുവ് നായ് ശല്യം കൂടി. അന്തിക്കാടും മുണ്ടത്തിക്കോടുമെല്ലാം ഇത്തരം കേന്ദ്രം മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നതാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ട് വന്ധ്യംകരണപ്രവർത്തനം നടത്താൻ അനുമതിയുണ്ട്. അതുകൊണ്ട് ആ പോംവഴി മാത്രമാണ് ഭരണകൂടത്തിന് മുന്നിലുള്ളത്.
പദ്ധതിയുണ്ട്, പക്ഷേ...
തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി വന്ധ്യംകരണ പ്രവർത്തനം നടത്താനുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. പക്ഷേ, കെട്ടിടവും ജീവനക്കാരും ഓപ്പറേഷൻ തിയേറ്ററും അനുബന്ധ ഉപകരണങ്ങളുമെല്ലാം പെട്ടെന്ന് സജ്ജമാക്കാനാവില്ല. ബ്‌ളോക്ക് തലത്തിൽ നടപ്പാക്കുമ്പോൾ ബ്‌ളോക്കിന് കീഴിലല്ലാത്ത പഞ്ചായത്തുകളിൽ നിന്നുള്ള നായ്ക്കളെ കൊണ്ടുവരാനും തടസമുണ്ടാകും. അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമുള്ള സംഘടനകൾക്ക് വന്ധ്യംകരണം ചെയ്യാനാവും. എന്നാൽ അത്തരം സംഘടനകൾ കേരളത്തിലില്ല.
വന്ധ്യംകരണം ഇങ്ങനെ
പിടിച്ചു കൊണ്ടുവരുന്ന നായ്ക്കളെ ആദ്യം സുരക്ഷിതകേന്ദ്രത്തിലാക്കുന്നു. പിറ്റേന്ന് ശസ്ത്രക്രിയ നടത്തും. മൂന്ന് ദിവസം ആന്റിബയോട്ടിക് നൽകിയ ശേഷം സുഖപ്പെടുത്തി, പിടിച്ചെടുത്ത സ്ഥലത്തേക്ക് തിരികെ വിടും.
ലക്ഷ്യം 15,000, പക്ഷേ...
അടിയന്തരമായി വന്ധ്യംകരണം നടത്തേണ്ടത് 15,000 തെരുവുനായ്ക്കളെയാണെന്നാണ് ജില്ലാ ആസൂത്രണ സമിതി യോഗം വ്യക്തമാക്കിയത്. എന്നാൽ ഇതിലേറെ നായ്ക്കളുണ്ടാകാമെന്നാണ് നിഗമനം. പറവട്ടാനിയിലെ കേന്ദ്രത്തിൽ മാത്രമാണ് വന്ധ്യംകരണ പ്രവർത്തനം നടത്താൻ കഴിയുന്നത്. അതുകൊണ്ട് വന്ധ്യംകരണം അത്ര എളുപ്പമാവില്ല. സമീപ പഞ്ചായത്തുകളിലെ തെരുവുനായ്ക്കളും തൃശൂർ നഗരത്തിലെത്തുന്നുണ്ട്. മാലിന്യം കൂടുന്തോറും തെരുവുനായ്ക്കളുടെ ശല്യം കൂടുമെന്ന് ഡോക്ടർമാരും മറ്റ് ആരോഗ്യവിദഗ്ദ്ധരും ആവർത്തിച്ചിട്ടും മാലിന്യസംസ്‌കരണം പാളുന്നതാണ് പ്രധാനകാരണമെന്ന് പറയുന്നു.
തെരുവുനായ് വന്ധ്യംകരണ പ്രവർത്തനം വളരെ പെട്ടെന്ന് നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർമാരുടെ പ്രത്യേക യോഗം ചേർന്നിരുന്നു.
ഡോ.സൂരജ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |