തൃശൂർ: കൊവിഡ് കാലത്തെ സൗജന്യ കിറ്റ് വിതരണം ചെയ്തതിൻ്റെ കമ്മിഷൻ തുക ഇതുവരെ നൽകിയിട്ടില്ലെന്ന് ആരോപിച്ച്, സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന് മുൻപേ പ്രതിഷേധവുമായി റേഷൻ കടയുടമകൾ. റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഇക്കാര്യം ശക്തമായ ആവശ്യപ്പെടാനും പ്രതിഷേധപരിപാടികൾക്ക് രൂപം നൽകാനും ഞായറാഴ്ച യോഗം ചേരും. 11 മാസത്തെ കമ്മിഷനാണ് വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ളത്. ഏതാണ്ട് അഞ്ചുകിലോഗ്രാം തൂക്കമുണ്ടായിരുന്ന ഒരു കിറ്റിന് അഞ്ച് രൂപയോളമാണ് സർക്കാർ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നത്. കാർഡുകൾ കൂടുതലുളള റേഷൻ കടകൾക്ക് അമ്പതിനായിരം രൂപയോളം കിട്ടാനുണ്ടെന്നാണ് അസാേസിയേഷൻ ഭാരവാഹികൾ പറയുന്നത്. സംസ്ഥാനത്ത് മൊത്തം ഇങ്ങനെ നൽകാനുളള തുക കോടികൾ വരും.
കമ്മിഷൻ തുക ഉടൻ നൽകാൻ ഹൈക്കോടതി ഉത്തരവ് നൽകി 5 മാസം ആയിട്ടും സർക്കാരിന് അനക്കമില്ലെന്നാണ് റേഷൻ ഡീലേഴ്‌സിന്റെ ആരോപണം. ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ സ്‌പെഷൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. 13 ഇനങ്ങൾ വിതരണം ചെയ്യാനാണ് ആലോചന. 90 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ കിറ്റ്. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു കിറ്റിലുണ്ടായിരുന്നത്. ഏപ്രിൽ മുതൽക്കാണ് സൗജന്യ കിറ്റ് വിതരണം ചെയ്തത്.
കിറ്റ് ഇറക്കാനും കയറ്റാനും നിറയ്ക്കാനുമെല്ലാമുളള പണം സർക്കാർ കൃത്യമായി നൽകി. പക്ഷേ, റേഷൻ കടയുടമകൾക്ക് മാത്രം പണം നൽകിയില്ല. നിരവധി പ്രയാസങ്ങൾ സഹിച്ചാണ് കൊവിഡ് കാലത്ത് കിറ്റ് വിതരണം റേഷൻകടയുടമകൾ നടത്തിയത്.
- സെബാസ്റ്റ്യൻ ചൂണ്ടൽ, സംസ്ഥാനസെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ
അതേസമയം, ചില റേഷൻ കടകളുടെ ലൈസൻസികൾ കടകളുടെ ദൈനംദിന പ്രവർത്തികളിൽ ഇടപെടുന്നില്ലെന്നും ഇ പോസ് മെഷിനുകളിൽ കൃത്യമായി ലോഗിൻ ചെയ്യുന്നുമില്ലെന്നുമുളള പരാതികൾ ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കടകളുടെ വിശദാംശങ്ങൾ താലൂക്ക് തലത്തിൽ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ലൈസൻസി അനുവദിച്ച തിയതി മുതൽ റേഷൻകടയുടെ യാതൊരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുല്ലക്കര മുളയം റോഡിലെ റേഷൻകടയുടെ അംഗീകാരം റദ്ദാക്കിയിരുന്നു.
ലൈസൻസികളെക്കുറിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തുന്ന ലൈസൻസികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കും.
- പി.ആർ. ജയചന്ദ്രൻ, ജില്ലാ സപ്‌ളൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |