തൃശൂർ : മുളങ്കുന്നത്തുകാവ് വെളപ്പായ റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ആംബുലൻസ് ഇടിച്ച് ചികിത്സയ്ക്ക് കൊണ്ടുപോയ നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശി ഷെഫീഖ് അർഷിത ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്. മറ്റേ കുട്ടി ഗുരുതര പരിക്കേറ്റ് ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആംബുലൻസിലുണ്ടായിരുന്ന സൈനബ എന്ന സ്ത്രീക്കും ഗുരുതരപരിക്കേറ്റു.
ആംബുലൻസ് ഡ്രൈവർ എങ്കക്കാട് സ്വദേശി നൗഷാദിനെ തൊളെല്ല് ഒടിഞ്ഞ നിലയിൽ പരിക്കുകളോടെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെളപ്പായ റോഡിൽ ബുധനാഴ്ച്ച രാത്രി എട്ടോടെയായിരുന്നു അപകടം. വടക്കാഞ്ചേരി ഓട്ടുപാറ ഡോക്ടേഴ്‌സ് മെഡിക്കൽ സെന്ററിന്റെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. ട്രാൻസ്‌പോർട്ട് ബസിന് മുൻപിൽ തെന്നി വീണ ബൈക്ക് യാത്രികനെ രക്ഷിക്കാനായി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്നാണ്, തൊട്ടു പിറകിൽ കുഞ്ഞുങ്ങളുമായി വന്നിരുന്ന ആംബുലൻസ് ചെന്നിടിച്ചത്.
കഫക്കെട്ട് കൂടി ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ഓട്ടുപാറ ഡോക്ടേഴ്‌സ് മെഡിക്കൽ സെന്ററിൽ നിന്ന് ജൂബിലി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ഉടനെ പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടർന്ന് വാഹനങ്ങൾ നടുറോഡിൽ കിടക്കുന്നതിനാൽ തൃശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിലെ വെളപ്പായയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |