തൃശൂർ: മറ്റു തൊഴിൽമേഖലകളിൽ ഉള്ളതുപോലെ ലിംഗവിവേചനം സിനിമയിലും ഉണ്ടെന്നും പ്രതിഫലക്കാര്യത്തിൽ സിനിമാ മേഖലയിൽ നിലനിൽക്കുന്ന വിവേചനം ശരിയല്ലെന്നും നടി അപർണ ബാലമുരളി. തൃശൂർ പ്രസ് ക്‌ളബിന്റെ മീറ്റ് ദി പ്രസിലാണ് പ്രതികരണം.
സിനിമയ്ക്ക് പേരും പ്രശസ്തിയും ഉള്ളതുകൊണ്ടാണ് വിവേചനങ്ങൾ പെട്ടെന്ന് പുറത്തുവരുന്നത്. തന്റെ ഒപ്പമുള്ള മറ്റൊരു ആർട്ടിസ്റ്റിനു ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നു കേട്ട് ഞെട്ടിയിട്ടുണ്ട്. സിനിമാ മേഖലയിലെ വിവേചനം ഒന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ദേശീയ പുരസ്‌കാരം ലഭിച്ചതോടെ ഗൗരവമേറിയ റോളുകളിലേക്കു മാത്രം മാറുമോ എന്നു ചോദിക്കുന്നവരുണ്ടെന്നും അപർണ പറഞ്ഞു.
ചെയ്ത ജോലിക്ക് ലഭിച്ച അംഗീകാരം എന്ന തരത്തിൽ മാത്രമാണ് ദേശീയ പുരസ്‌കാരത്തെ കാണുന്നത്. പുരസ്‌കാരം ലഭിച്ചെന്നു കരുതി മാറാനാകില്ല. സൂരറെ പോട്രുവിലൂടെ ലഭിച്ച പുരസ്‌കാരത്തിന് കടപ്പാടുള്ളത് സംവിധായക സുധ കൊങ്കര പ്രസാദിനോടാണ്. അവർ എന്നിലർപ്പിച്ച വിശ്വാസമാണ് നേട്ടത്തിലേക്കു നയിച്ചത്. അവാർഡിന് ശേഷം ഏറ്റവും ഹൃദയസ്പർശിയായി തോന്നിച്ചത് അവരുടെ വിളിയാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയവരൊക്കെ വിളിച്ചിരുന്നു. ഓരോ വിളിയും അതിശയത്തോടെയാണ് സ്വീകരിച്ചത്.
നഞ്ചിയമ്മയ്ക്കുള്ള ദേശീയ പുരസ്‌കാരത്തെക്കുറിച്ചുള്ള വിമർശനം ശരിയാണെന്നു തോന്നുന്നില്ല. മൗലികതയാണ് നഞ്ചിയമ്മയുടെ പാട്ടിന്റെ സവിശേഷത. അവാർഡ് നൽകിയതിൽ തെറ്റില്ല. അവർ മനസിൽ തൊട്ടാണ് ആ പാട്ടു പാടിയത്. ശബ്ദം അത്രയ്ക്കു പ്രത്യേകതയുള്ളതായിരുന്നു. സാധാരണക്കാർക്ക് അങ്ങനെ പാടാനാകില്ല. സുരറൈ പോട്രു എന്ന സിനിമയിൽ ബൊമ്മിയെ അവതരിപ്പിപ്പോൾ ഭാഷാപരമായ വെല്ലുവിളി നേരിടേണ്ടിവന്നു. തമിഴ് ശൈലി പഠിക്കാനും സാഹചര്യങ്ങളുമായി ഇടപഴകാനും ഒരു വർഷത്തെ പരിശ്രമമുണ്ടായി.
അഭിനയവും പാട്ടും ഒരുപോലെ കൊണ്ടുപോകാനാണ് താത്പര്യം. നടിയായ ശേഷമാണ് ഗായികയായത്. മലയാളത്തിൽ അഭിനയിച്ചതിനാലാണ് തമിഴിൽ അവസരം ലഭിച്ചത്. അതിനാൽ അവാർഡ് ലഭിച്ചതിൽ മലയാളത്തിനോടും കടപ്പാടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സിനിമ കൂടുതൽ പേരിലേക്ക് എത്തുന്നുണ്ട്. ആഗോളതലത്തിൽ പലർക്കും അതു കാണാനുള്ള അവസരമുണ്ടാകും. സിനിമയിൽ പ്രവർത്തിച്ചവർക്ക് അതു ഗുണകരമാണ്. 'തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി' എന്ന പാട്ടും പാടിയാണ് അപർണ മടങ്ങിയത്. പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോൾമാത്യു, ട്രഷറർ കെ.ഗിരീഷ് എന്നിവർ പങ്കെടുത്തു.
അനുഭവസമ്പത്തും തൊഴിൽമികവും ഒരു പോലെയുള്ള താരങ്ങൾക്ക് പ്രതിഫലം പല തരത്തിലാണെന്നത് നീതീകരിക്കാനാകില്ല. ചെയ്യുന്ന ജോലിക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കണം. താരമൂല്യം എന്നതിനപ്പുറം ആർട്ടിസ്റ്റുകളുടെ അനുഭവസമ്പത്തിനും മികവിനുമാകണം പ്രതിഫലം നൽകേണ്ടത്.
- അപർണ ബാലമുരളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |