പുതുക്കാട്: കാർഷിക ക്ഷേമപെൻഷൻ കൂടി കൈപ്പറ്റിയെന്ന കാരണം പറഞ്ഞ്, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് തടഞ്ഞുവെച്ച സംസ്ഥാനത്തെ 750 തൊഴിലാളികളുടെ പെൻഷൻ പുന:സ്ഥാപിച്ചു. ജനുവരി മുതൽ കുടിശികയടക്കം തുകയാണ് വിതരണം ചെയ്യുക. ചെത്ത് തൊഴിലാളികൾ തൊഴിലെടുക്കുന്ന സമയം അവരുടെ പ്രതിഫലത്തിൽ നിന്നുള്ള വിഹിതം കള്ള് ചെത്ത് ക്ഷേമനിധി ബോർഡിലേക്ക് അടച്ചിരുന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് പെൻഷൻ നൽകുന്നത്.
മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിന്നുൾപ്പെടെ പെൻഷൻ വാങ്ങുന്നവർക്ക് സർക്കാരിന്റെ ക്ഷേമ പെൻഷനിൽ പകുതി തുക വാങ്ങാമെന്നിരിക്കെയാണ് ചെത്ത് തൊഴിലാളികളുടെ അർഹതപെട്ട പെൻഷൻ തടഞ്ഞുവെച്ചത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലായ് 13ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സർക്കാർ തൊഴിലാളികൾക്കനുകൂലമായ തീരുമാനം കൈക്കൊണ്ടു.
പെൻഷൻ നൽകുന്ന സേവന പോർട്ടലിൽ രണ്ട് പെൻഷൻ വാങ്ങുന്നതായി വ്യക്തമായതോടെയാണ് ക്ഷേമ പെൻഷൻ നിഷേധിച്ചത്. 2021 ജനുവരി മുതൽ പെൻഷൻ തടഞ്ഞതോടെ തൊഴിലാളി യൂണിയനുകൾ ഇടപെട്ടു. ഇതേത്തുടർന്ന് കഴിഞ്ഞ മാർച്ച് 19ന് ചേർന്ന കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് യോഗം പെൻഷൻ പുന:സ്ഥാപിക്കാൻ തീരുമാനിച്ചു. കള്ള് വ്യവസായ ക്ഷേമനിധിയിൽ നിന്നും വാങ്ങിയ പെൻഷൻ തിരിച്ചടയ്ക്കണമെന്ന ബോർഡിന്റെ മുൻ തീരുമാനം റദ്ദാക്കണമെന്നാവശ്യപെട്ട് സർക്കാരിന് അയച്ച കത്തിന് അനുകൂല തീരുമാനം ഉണ്ടായതുമില്ല. കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധിയിൽ നിന്നും വാങ്ങിയ പെൻഷൻ തിരിച്ചയക്കാൻ ആവശ്യപെട്ട് തൊഴിലാളികൾക്ക് കത്തും അയച്ചു. തൊഴിലാളികളുടെ പെൻഷൻ കുടിശിഖ സഹിതം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |