തൃശൂർ : സംസ്ഥാനത്തെ പ്രഥമ സംരംഭക സൗഹൃദ തദ്ദേശസ്വയംഭരണ സ്ഥാപനമായി തൃശൂർ കോർപ്പറേഷനെ മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളം 15ാം സ്ഥാനത്തേക്കെത്തിയതും രാജ്യത്തെ സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ തുടർച്ചയായി മൂന്നാം തവണയും ടോപ്പ് പെർഫോർമർ പദവിയിലെത്തിച്ചേർന്നതിന്റെയും ചുവടു പിടിച്ച് ലക്ഷം നവസംരംഭകരെ കണ്ടെത്തി ഉൽപാദന പ്രക്രിയയ്ക്ക് ഗതിവേഗം പകരാനാണ് വ്യവസായ വകുപ്പിന്റെ ശ്രമം. സമയബന്ധിതമായി സംരംഭകർക്കാവശ്യമായ ലൈസൻസ്, വൈദ്യുതി മുതലായ അടിസ്ഥാന സേവനവും സൗകര്യവും ഉറപ്പാക്കി പ്രഥമ സംരംഭക സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമാക്കി കോർപ്പറേഷനെ പ്രഖ്യാപിക്കുകയായിരുന്നു. ശക്തൻ ആർക്കേഡിൽ അഞ്ചാം നിലയിൽ ആയിരം സ്‌ക്വയർ ഫീറ്റിൽ സജ്ജീകരിച്ച എന്റർപ്രണർ സപ്പോർട്ട് സെല്ലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മേയർ എം.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്വയം തൊഴിൽ സംരംഭക വായ്പാ വിതരണം ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ.കെ.എസ്.കൃപകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, ഡിവിഷൻ കൗൺസിലർ മുകേഷ് കൂളപ്പറമ്പിൽ, കൗൺസിലർമാരായ അഡ്വ. അനീസ് അഹമ്മദ്, എ.ആർ.രാഹുൽ നാഥ്, ഷീബ ജോയ്, രേഷ്മ ഹെമേജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |