അന്തിക്കാട്: കാഞ്ഞാണിയിൽ ബസ് കയറിയിറങ്ങി ഇരുകാലുകളും ചതഞ്ഞരഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പട്ടാട്ട് ഷാഹുൽ ഹമീദിന്റെ (58) വലത് കാൽമുട്ടിന് താഴെ മുറിച്ചു മാറ്റി. ടയർ കയറിയതോടെ വലതു കാലാണ് കൂടുതൽ ഗുരുതരാവസ്ഥയിലായത്. പഴുപ്പ് കയറാൻ സാദ്ധ്യതയുള്ളതിനാലാണ് ചൊവ്വാഴ്ച രാത്രി തൃശൂർ എലൈറ്റ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി കാൽ മുറിച്ചു മാറ്റിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കാഞ്ഞാണി സെന്ററിന് പടിഞ്ഞാറ് വച്ചാണ് രണ്ട് ബസുകൾ സൈഡ് കൊടുക്കുന്നതിനിടെ കിരൺ എന്ന ബസ് ഇടിച്ചത്. റോഡിലേക്ക് വീണ ഷാഹുൽ ഹമീദിന്റെ കാലിലൂടെ പാലാഴി - തൃശൂർ റൂട്ടിലോടുന്ന കിരൺ എന്ന ബസ് കയറിയിറങ്ങുകയായിരുന്നു. ബസ് അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ചെയ്ത ബസിന്റെ ഡ്രൈവർ അന്തിക്കാട് കളരിക്കൽ സുനീഷിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി.
സമാനരീതിയിൽ ഇതിനുമുൻപും കണ്ടശ്ശാംകടവ് പാലത്തിൽ അമിതവേഗത്തിൽ വന്ന രണ്ട് ബസുകൾ സൈഡ് കൊടുക്കുന്നതിനിടെ പാലത്തിന്റെ വൈവരിയിലും ബസിനടിയിലും കുടുങ്ങി കാൽനടയാത്രക്കാരിയായ നടുവിൽക്കര സ്വദേശിനിയുടെ കാൽ ചതഞ്ഞരഞ്ഞ് മുറിച്ചുമാറ്റേണ്ടി വന്നിട്ടുണ്ട്. പിന്നാലെയാണ് ഇന്നലെ ഉണ്ടായ സംഭവം. റോഡിന്റെ വീതിക്കുറവും ബസുകളുടെ മരണപാച്ചിലുകളുമാണ് കാഞ്ഞാണി മുതൽ വാടാനപ്പിള്ളി വരെയുള്ള റോഡിൽ കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |