ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ നിറവിൽ ചിങ്ങമാസത്തിലെ ഉത്രാട നാളിൽ ഗുരുവായൂരപ്പന് മുന്നിൽ കാഴ്ച്ചക്കുല സമർപ്പിച്ച് ഭക്തജനങ്ങൾ. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിൽ കാഴ്ച്ചക്കുല സമർപ്പണം. കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞ് നാക്കിലവെച്ചതിൽ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങി. തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. തുടർന്ന് ഭക്തർ സമർപ്പിച്ചു. കാഴ്ചയർപ്പിച്ച കുലകളിലെ ഒരു ഭാഗം പഴങ്ങൾ തിരുവോണസദ്യക്കുള്ള പഴപ്രഥമനായി മാറ്റിവെച്ചു. ഒരു ഭാഗം ദേവസ്വത്തിന്റെ ആനകൾക്ക് നൽകി. ശേഷിച്ച പഴം ക്ഷേത്ര സന്നിധിയിൽ ലേലം ചെയ്ത് ഭക്തജനങ്ങൾക്ക് നൽകി.
അഷ്ടബന്ധക്കൂട്ട് ഗുരുവായൂരപ്പന് സമർപ്പിച്ചു
ഗുരുവായൂർ: ഗുരുവായൂരപ്പന്റെ വിഗ്രഹം ഉറപ്പിക്കാനും പരിപോഷണത്തിനുമായുള്ള പാരമ്പര്യ ഔഷധപ്പശക്കൂട്ടായ അഷ്ടബന്ധം ഭഗവാന് സമർപ്പിച്ചു. ഇരിങ്ങാലക്കുട ചിറയത്ത് ഇല്ലത്തെ സുന്ദർ മൂസതിന്റെ നേതൃത്വത്തിലായിരുന്നു അഷ്ടബന്ധം തയ്യാറാക്കിയത്. അഷ്ടബന്ധം മൺകലത്തിൽ ശംഖു പൊടിയിട്ട് വസ്ത്രത്താൽ ആവരണം ചെയ്താണെത്തിച്ചത്. പന്തീരടി പൂജയ്ക്ക് ശേഷം ചിറയത്ത് ഇല്ലത്തെ സുന്ദർശർമ, സുരേഷ് ശർമ്മ എന്നിവർ ചേർന്ന് അഷ്ടബന്ധക്കൂട്ട് സോപാനപ്പടിയിലെത്തിച്ചു സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. അഞ്ച് വർഷത്തിന് ശേഷമാണ് അഷ്ടബന്ധക്കൂട്ട് തയ്യാറാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |