തൃശൂർ/കാഞ്ഞാണി: ഓട്ടോയിൽ ഇരിക്കുകയായിരുന്ന ഡ്രൈവർക്ക് ഉൾപ്പെടെ തെരുവ് നായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക്. മണലൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വലിയവീട്ടിൽ ശശി (65), ഭാര്യ ഇന്ദിര (61), മകൻ ബിനോഷ് (43), നായിവേദ് (15), മാങ്ങാട്ടുകര വീട്ടിൽ ബിനോജിന്റെ മകൾ സേതുലക്ഷ്മി (16), കൊച്ചത്ത് ഷൈൻ, കൂത്തുപറമ്പിൽ കുമാരൻ ഭാര്യ കൊച്ചമ്മു (74), അന്തിക്കാട് പഞ്ചായത്ത് രണ്ടാംവാർഡിൽ മുടത്തോളി ദയശീലന്റെ ഭാര്യ പത്മിനി (45) എന്നിവരെയാണ് ഇന്നലെ വൈകിട്ട് വീട്ടിനുള്ളിൽ കയറി തെരുവുനായ കടിച്ചത്. അന്തിക്കാട് മണലൂർ പഞ്ചായത്തിന്റെ അതിർത്തി വാർഡുകളിലുള്ളവരാണ് അവരെല്ലാം.
അഞ്ചേരി സ്കൂളിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ തറയിൽ സന്തോഷിനാണ് (52) സ്റ്റാൻഡിൽ ഓട്ടോ നിറുത്തി അതിൽ ഇരിക്കുമ്പോൾ ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കടിയേറ്റത്. മറ്റ് ഡ്രൈവർമാർ ബഹളം വച്ചതോടെ നായ ഓടിപ്പോയി വളർക്കാവിൽ യു.പി സ്വദേശി നാഗേന്ദ്ര ശർമ്മയ്ക്കും (45) നായയുടെ കടിയേറ്റു.
തയ്യൽ ജോലിക്കിടെയാണ് അന്തിക്കാട്ടെ പത്മിനിയെ കടിച്ചത്. കടിയേറ്റവരെല്ലാം ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. കടിച്ച നായയെ കണ്ടെത്താനായില്ല. വാർഡ് അംഗം ജിൻസി പരിക്കേറ്റവരെ സന്ദർശിച്ച് വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |