തൃപ്രയാർ: ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച ഗുരുദേവ വിഗ്രഹത്തിന്റെ പ്രതിഷ്ഠാകർമ്മം നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ തന്ത്രി കാരുമാത്ര ഡോ.ടി.എസ്.വിജയൻ നിർവഹിച്ചു.
പ്രതിഷ്ഠയ്ക്ക് ശേഷം കലശാഭിഷേകം, മംഗളപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. പ്രസാദഊട്ടിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. ക്ഷേത്രം സ്ഥപതി സതീശൻ ആചാരിയെ സി.സി.മുകുന്ദൻ എം.എൽ.എ ആദരിച്ചു. ക്ഷേത്ര ശില്പി ഷിജിൽ അന്തിക്കാടിനെ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ ആദരിച്ചു.
തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ്, എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് എന്നിവർ സംബന്ധിച്ചു. എൻ.ടി.എസ്.പി യോഗം പ്രസിഡന്റ് പി.കെ.സുഭാഷ്ചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ എം.ജി.രഘുനന്ദനൻ, സി.പി.രാമക്യഷ്ണൻ മാസ്റ്റർ, ടി.കെ.ദയാനന്ദൻ, സി.കെ.ഗോപകുമാർ, സി.എസ്.ഗണേശൻ, അംബിക തുളസീദാസ്, സി.വി.വിശ്വേഷ്, സി.കെ.സുഹാസ്, തങ്കമണി ത്രിവിക്രമൻ, പ്രേംദാസ് വേളേക്കാട്ട്, എൻ.എ.പി.സുരേഷ്കുമാർ, എ.വി.സഹദേവൻ, ഐ.ആർ.സുകുമാരൻ മാസ്റ്റർ, രാജൻ കാട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി. നാട്ടിക തൃപ്രയാർ സഹോദരപരിപാലന യോഗത്തിന്റെ നേതൃത്വത്തിലാണ് ഗുരുമണ്ഡപം പണികഴിപ്പിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ച് ശനിയാഴ്ച അനുജ്ഞാപൂജ, ജീവോധ്യാസനം, ബിംബശുദ്ധിക്രിയകൾ, പ്രസാദ ശുദ്ധി തുടങ്ങിയവ നടന്നു.
എസ്.ബി.ഐ ആംബുലൻസ്
ആൽഫ പാലിയേറ്റീവ് കെയറിന്
തൃശൂർ: ബാങ്കിംഗ് പ്രവർത്തനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനൊപ്പം സാമൂഹ്യസേവന പ്രവർത്തനങ്ങളിലും ആ മികവ് പിന്തുടരുക എന്നതാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നയമെന്ന് എസ്.ബി.ഐ ജനറൽ മാനേജർ ടി.ശിവദാസ്. സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് ആൽഫ പാലിയേറ്റീവ് കെയറിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൽഫ പാലിയേറ്റീവ് കെയർ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരന് ആംബുലൻസിന്റെ താക്കോൽ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
എസ്.ബി.ഐ തൃശൂർ ഡെപ്യൂട്ടി ജനറൽ മാനേജർ വി.രമേഷ്, റീജ്യണൽ മാനേജർ ശ്രീനിത നായർ, ചീഫ് മാനേജർ രാംകുമാർ, സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ്, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശ്രീവത്സൻ പി.എം, ആൽഫ പാലിയേറ്റീവ് കെയർ പ്രവർത്തകരായ കെ.എ.കദീജാബി, എം.കെ.രാജീവ്, ജലജകുമാരി, പി.ആർ.ഒ. താഹിറ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.
മോഹൻ ഭാഗവതിന്റെ ക്ഷേത്ര ദർശനം : രണ്ട് മണിക്കൂർ
ഭക്തരെ തടഞ്ഞുവച്ചു
ഗുരുവായൂർ : ആർ.എസ്.എസ് മേധാവിയുടെ ക്ഷേത്ര ദർശനത്തിനായി രണ്ട് മണിക്കൂറോളം ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ തടഞ്ഞുവെച്ചു. രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചതിനാൽ ദർശനത്തിനുള്ള ഭക്തരുടെ വരി ക്ഷേത്ര പരിസരവും പിന്നിട്ട് മഞ്ചിറ റോഡിലേയ്ക്ക് നീണ്ടു.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ദർശനത്തിനെത്തുന്നതിനാൽ ക്ഷേത്രത്തിൽ പുലർച്ചെ 3.45 ഓടെ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിറുത്തി. രാവിലെ 4 മുതൽ 6 മണി വരെ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മാത്രമാണ് ദേവസ്വം അറിയിച്ചിരുന്നത്. ദർശനത്തിനായുള്ള വരിയിൽ നിൽക്കുന്നവരെ ക്ഷേത്ര ദർശനത്തിന് അനുവദിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ രണ്ട് മണിക്കൂറോളം ഒരാളെയും പ്രവേശിപ്പിച്ചില്ല. ആർ.എസ്.എസ് മേധാവി ദർശനം പൂർത്തിയാക്കി മടങ്ങിയ ശേഷം 5.45 ഓടെയാണ് ഭക്തരെ പ്രവേശിപ്പിച്ചത്. കന്നിമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ ക്ഷേത്രത്തിൽ ദർശനത്തിന് വൻ തിരക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |