തൃശൂർ: ആവശ്യത്തിന് പണമുണ്ടെങ്കിലും തെരുവുനായ ശല്യം കുറയ്ക്കാനുള്ള വന്ധ്യംകരണ നടപടികൾ ഇഴയുന്നു. മന്ത്രിതല യോഗത്തിൽ പശ്ചാത്തല സൗകര്യം ഒരുക്കാനുള്ള ടെൻഡർ നടപടികൾ ഊർജിതപ്പെടുത്താനുള്ള നിർദ്ദേശവും നടപ്പായില്ല. പേവിഷ കുത്തിവയ്പും വന്ധ്യംകരണവും ഒരുമിച്ച് നടത്തിയാലേ ക്രമേണയെങ്കിലും നായശല്യം കുറയ്ക്കാനാകൂ. പശ്ചാത്തല സൗകര്യം ഒരുക്കാൻ ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്.
സൗകര്യം ഒരുക്കാൻ രണ്ട് മാസത്തിലധികം വേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. അപ്പോഴേക്കും തെരുവുനായ്ക്കൾ വീണ്ടും പെരുകും. നടപടി ഇഴയുന്നതിനെക്കുറിച്ച് മൃഗസ്‌നേഹികൾ അറിയിച്ചതിനെത്തുടർന്ന് മന്ത്രി എം.ബി. രാജേഷ് വന്ധ്യംകരണ നടപടി ഊർജ്ജിതമാക്കാൻ ജില്ലാ പഞ്ചായത്തിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഇഴയുകയാണ്.
വെള്ളാങ്കല്ലൂർ, ചാലക്കുടി, വടക്കഞ്ചേരി, മാള എന്നിവിടങ്ങളിലെ എ.ബി.സി.കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയാൽ സമീപ പഞ്ചായത്തുകളിലെയും തെരുവുനായ്ക്കളെ ഇവിടെയെത്തിച്ച് വന്ധ്യംകരിക്കാം.
വന്ധ്യംകരണം വൈകും തോറും നായ്ക്കളുടെ എണ്ണം പെരുകും. മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും വന്ധ്യംകരണം നടത്തിയിരുന്നെങ്കിൽ സ്ഥിതി ഇത്രയും വഷളാകില്ലായിരുന്നു. ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ വന്ധ്യംകരണം നിറുത്തിയതെന്ന് ആരോപണമുണ്ട്.
നായ്ക്കളെ ആക്രമിക്കരുതെന്ന് ഹൈക്കോടതിയും പൊലീസും ഉത്തരവിറക്കിയിട്ടുണ്ട്. കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന നായ്ക്കളുടെ ശരീരത്തിലുണ്ടാകുന്ന സ്ട്രസ് ഹോർമോൺ വഴി തങ്ങളും അപകടത്തിലാണെന്ന് മറ്റ് നായ്ക്കൾ മണത്തറിയും. തുടർന്ന് മനുഷ്യരെ പൊതുശത്രുവായി കണ്ട് ആക്രമിക്കുമെന്നാണ് നായ്ക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനം പറയുന്നത്. വാഹനം കയറി കാലൊടിഞ്ഞ നായ ഏതു വാഹനത്തിനും പിന്നാലെയും ഓടുന്നത് ഉദാഹരണമാണ്. നായ്ക്കളുടെ നിലവിലുള്ള സ്ഥിതി തുടരാൻ അനുവദിച്ച് വന്ധ്യംകരണം, വാക്‌സിനേഷൻ, ബോധവത്കരണം എന്നിവ ഊർജ്ജിതപ്പെടുത്തണമെന്നാണ് വിദഗ്ദദ്ധാഭിപ്രായം.
പശ്ചാത്തല സൗകര്യമൊരുക്കിയാൽ വന്ധ്യംകരത്തിന് അനുമതി കിട്ടും. മൃഗസംരക്ഷണ വകുപ്പ് ഉടൻ നടപടിയെടുക്കണം.
- സജന ഫ്രാൻസിസ് എലുവത്തിങ്കൽ, അനിമൽ വെൽഫയർ ഓഫീസർ
സർക്കാർ നിർദ്ദേശപ്രകാരമുള്ള വന്ധ്യംകരണം വൈകാതെ തുടങ്ങാൻ പറ്റുമെന്ന് കരുതുന്നു. കോർപറേഷൻ പരിധിയിൽ തുടരുന്നുണ്ട്. ഹോട്ട്‌സ്‌പോട്ടുകളിൽ ആഴ്ചയിൽ രണ്ട് ദിവസം വന്ധ്യംകരണം നടത്താനാണ് ശ്രമം.
- ഫ്രാൻസിസ് ബാസ്റ്റിൻ, ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |