തൃശൂർ: കൃത്രിമമായി ശിതീകരിച്ച് ശിവലിംഗത്തിന്റെ വിസ്മയമാതൃക, ഹിമാലയത്തിലെ മഞ്ഞുമൂടി കിടക്കുന്ന പ്രദേശങ്ങളിലൂടെ എന്ന പോലെ അമർനാഥ് യാത്രയുടെ രസകരമായ അനുഭവം... കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രദർശനനഗരി കൗതുകത്താലും അപൂർവത കൊണ്ടും ശ്രദ്ധേയം. ചെന്നൈയിൽ നിന്ന് എത്തിയ ഇരുന്നൂറോളം പേരാണ് ഒരു മാസമെടുത്ത് വടക്കുന്നാഥക്ഷേത്ര മൈതാനത്ത് പൂരം എക്‌സിബിഷന്റെ സ്ഥലത്ത് പ്രദർശനനഗരി നിർമ്മിച്ചത്.
അരമണിക്കൂറോളം നടന്ന് കാഴ്ചകൾ ആസ്വദിക്കാനും സെൽഫിയെടുക്കാനുമാകും. സിനിമാ സെറ്റുകൾ സജ്ജീകരിക്കുന്ന കലാകാരൻമാർ ചേർന്നാണ് യാത്രാവിസ്മയം ഒരുക്കിയത്.
കാർഷിക സർവകലാശാല അടക്കമുള്ള സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ അടക്കം 200 ഓളം സ്റ്റാളുകൾ പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
അമ്യൂസ്‌മെന്റ് പാർക്ക്, നാവിലൂറുന്ന രുചികൂട്ടുകളുമായി വിവിധ ഭക്ഷണശാലകൾ, ദിവസവും വിവിധ കലാപരിപാടികൾ, മനോഹരമായ സ്റ്റേജ്, പുഷ്പഫലസസ്യങ്ങളുടേയും വിത്തുകളുടെയും കാർഷികോപകരണങ്ങളുടെയും വിപുലമായ ശേഖരം, പത്രങ്ങളുടേതടക്കം ബുക്ക് സ്റ്റാളുകളിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ട പുസ്തകങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്.
ഒക്ടോബർ 24 വരെ പ്രദർശനം തുടരും. ആദ്യമായാണ് ഒരു ദേവസ്വം ബോർഡ് എക്‌സിബിഷൻ നടത്തുന്നത്. ആദ്യ ആഴ്ചയിൽ തന്നെ അരലക്ഷത്തിലധികം പേർ സന്ദർശിച്ചതായി അധികൃതർ പറഞ്ഞു. രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശന സമയം. അമ്പത് രൂപയാണ് ടിക്കറ്റ് നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |