തൃശൂർ: സി.പി.എം ആഭിമുഖ്യമുള്ള ജീവനക്കാരുടെ സംഘടനയുടെ സെക്രട്ടറിയെ, വിരമിക്കുന്നതിന് തൊട്ടുമുമ്പ് വൈസ് ചാൻസലർ തരംതാഴ്ത്തിയതിന് എതിരെ 16 ദിവസമായി നടക്കുന്ന ഉപരോധത്തിൽ ഭരണസ്തംഭനം തുടരുന്നു.
രജിസ്ട്രാറെ രാത്രി പത്ത് വരെ ഉപരോധിക്കുന്ന രീതിയിലാണ് സമരം. എഡ്യുക്കേഷൻ ഡയറക്ടർ ഉൾപ്പെടെയുള്ളവരെ തടയുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയതോടെ ഗവേഷണ ഡയറക്ടറും കംപ്‌ട്രോളറും അടക്കമുള്ളവർ ഓഫിസിൽ വരുന്നില്ല. ഒല്ലൂർ മണ്ഡലത്തിലെ വിവിധ സംഘടനകളെ ഉൾപ്പെടുത്തി സഹായസമിതി ഉണ്ടാക്കുമെന്ന് കെ.എ.യു ജനാധിപത്യ സംരക്ഷണ സമിതി ചെയർമാൻ ഡോ.പി.കെ.സുരേഷ് കുമാർ അറിയിച്ചു.
ഭരണ സമിതി അംഗവും മന്ത്രിയുമായ കെ.രാജൻ ഉടൻ വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ സർവകലാശാലയിലെ അനീതികളിലും സ്വജനപക്ഷപാതത്തിലും അദ്ദേഹത്തിനും പങ്കുണ്ടെന്ന് കരുതേണ്ടിവരുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബാപ്പുട്ടി പറഞ്ഞു. രമ്യ ഹരിദാസ് എം.പിയെ സമൂഹമാദ്ധ്യമത്തിൽ അവഹേളിച്ചതുമായി ബന്ധപ്പെട്ട് സി.വി.ഡെന്നിയെ തരംതാഴ്ത്തിയത് സർവകലാശാല എക്‌സിക്യുട്ടീവ് കമ്മിറ്റി പുന:പരിശോധിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ തീരുമാനം മാറ്റാനാകില്ലെന്നും വേണമെങ്കിൽ മാറ്റാമെന്നും രണ്ട് അഭിപ്രായം ഇക്കാര്യത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |