തൃശൂർ : ജില്ലയിലെ അമ്പത് ഏക്കറിലധികം കോൾപ്പാടങ്ങളിൽ പട്ടാളപ്പുഴുവിന്റെ ശല്യം അതിരൂക്ഷം. ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന കോൾ പാടങ്ങളിലാണ് പട്ടാളപ്പുഴുവിന്റെ ശല്യം കൂടുതലായി കണ്ടെത്തിയത്. ഇത് ആശങ്കയേറ്റുന്നു. കാർഷിക സർവകലാശാല മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിലെ ശാസ്ത്രജ്ഞരായ ഡോ.ചിഞ്ചു വി.എസ്, അശ്വതി കെ.കെ, അശ്വതി കൃഷ്ണ എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് പട്ടാളപ്പുഴുവിന്റെ ആക്രമണം കണ്ടെത്തിയത്.
രാത്രികാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന പുഴുക്കൾ പ്രധാനമായും 20 ദിവസത്തിൽ താഴെ പ്രായമുള്ള നെൽച്ചെടികളെ ഏതാണ്ട് പൂർണ്ണമായി തിന്നു നശിപ്പിക്കുകയാണ്. ഇതുമൂലം കർഷകർക്ക് ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്. പറിച്ചു നടുന്നതിന് പകരം വിത്ത് വിതച്ച സ്ഥലങ്ങളിലാണ് ആക്രമണം മാരകമാകുന്നത്.
പട്ടാളപ്പുഴു ശല്യം കണ്ടെത്തിയ സ്ഥലങ്ങൾ
ചാഴൂർ, പാറളം, ആലപ്പാട്, പള്ളിപ്പുറം, ചേർപ്പ്
പ്രതിരോധ പ്രവർത്തനം
പാടങ്ങളിൽ വെള്ളം കെട്ടി നിറുത്തുക.
പക്ഷികളെ കൂടുതലായി ആകർഷിക്കാനായി മരച്ചില്ലകൾ പാടത്ത് നാട്ടുക.
ഉപയോഗം കഴിഞ്ഞ നഴ്‌സറികൾ നശിപ്പിക്കുക.
കളനശീകരണം നടത്തുക.
രാത്രികാലങ്ങളിൽ വിളക്ക് കെണികൾ സ്ഥാപിച്ച് നിശാശലഭങ്ങളെ നശിപ്പിക്കുക.
പുഴുക്കളെ കെണി വച്ച് പിടിച്ച് നശിപ്പിക്കുക
ഒരാഴ്ച കഴിഞ്ഞാൽ കാർഷിക സർവകലാശാല ശാസ്ത്രഞ്ജർ വീണ്ടും കൃഷിയിടങ്ങൾ സന്ദർശിച്ച് സ്ഥിതി ഗതി വീണ്ടും വിലയിരുത്തും. പ്രതിരോധ പ്രവർത്തനം ഉടൻ ആരംഭിച്ചാൽ ചെടികൾ വീണ്ടും വളർന്നുവരും
വി.എസ്.ചിഞ്ചു
ശാസ്ത്രഞ്ജൻ, മണ്ണുത്തി കമ്മ്യുണിക്കേഷൻ സെന്റർ
കെണി ഉണ്ടാക്കാം
ശർക്കര പൊടിച്ച് വെള്ളത്തിൽ ലയിപ്പിക്കുക. ഈ മിശ്രിതം ഗോതമ്പ് തവിടുമായി യോജിപ്പിച്ച് (പുട്ടു പരുവം), ഇതിലേക്ക് കോൺ സ്റ്റാർച്ച് (20 ഗ്രാം) + 70 മില്ലി ക്ലോർപൈറിഫോസ് ചേർക്കുക. ഈ മിശ്രിതം തയ്യാറാക്കുമ്പോൾ സുരക്ഷയ്ക്കായി ഗ്ലൗസും ഷവലും ഉപയോഗിക്കുക. ഈ മിശ്രിതം 24 മണിക്കൂർ ചാക്കിൽ കെട്ടി വെക്കുക. അടുത്ത ദിവസം ഈ മിശ്രിതപ്പൊടി ചെറിയ ഉണ്ടകളാക്കി കട്ടിയുള്ള പേപ്പർ കഷ്ണം റോൾ ചെയ്ത് സ്റ്റേപ്പിൾ ചെയ്ത ശേഷം അതിനുള്ളിൽ വയ്ക്കുക. ഇവ പാടവരമ്പുകളിൽ കെണികളായി വച്ചുകൊടുക്കാം. ഈ മിശ്രിതം വെള്ളം കുറഞ്ഞ പാടങ്ങളിൽ വിതറാം. ഈ കെണിയിൽ പുഴുക്കൾ ആകർഷിക്കപ്പെടുകയും കഴിക്കുന്നതുവഴി കൂട്ടമായി ചത്തൊടുങ്ങുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |