കൊടുങ്ങല്ലൂർ: ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗവർണർക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. സി.ഐ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായി ഒന്നും ചെയ്യാനില്ലെന്ന തന്റേടമാണ് എൽ.ഡി.എഫ് സർക്കാരിനുള്ളത്. അതിനാൽ ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടി ഇവിടെ വിലപ്പോവില്ലെന്നും ആനത്തലവട്ടം പറഞ്ഞു.
കേരളത്തെ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് നോക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനഭരണം അട്ടിമറിക്കാനുള്ള നീക്കം ശക്തമാണ്. ഗവർണറുടെയും കേന്ദ്ര ഏജൻസികളുടെയും സ്വപ്നങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സി.ഐ.ടി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം പി.കെ. ഷാജൻ രക്തസാക്ഷിത്വ പ്രമേയവും, സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി യു.പി. ജോസഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. സിയാവുദ്ദീൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിൽ 129 ട്രേഡ് യൂണിയനുകളെ പ്രതിനിധികരിച്ച് 100 വനിതകളടക്കം 400 പ്രതിനിധികൾ പങ്കെടുക്കും. ഞായറാഴ്ചയും സമ്മേളനം തുടരും. തിങ്കളാഴ്ച വൈകിട്ട് നാലിന് നാല് കേന്ദ്രങ്ങളിൽ നിന്നാരംഭിക്കുന്ന തൊഴിലാളി റാലിയിൽ 15,000 പേർ പങ്കെടുക്കും. തുടർന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്‌ക്വയറിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |