പുതുക്കാട്: മാട്ടുമലയിൽ അനുമതിയില്ലാതെ നിർമ്മിച്ച ക്രഷർ കെട്ടിടം ക്രമവത്കരിച്ചതിലെ അഴിമതി സംബന്ധിച്ച അന്വേഷണം വൈകുന്നത് വിശദീകരിക്കാൻ വിജിലൻസ് ഡിവൈ.എസ്.പിയോട് നേരിട്ട് ഹാജരാവാൻ ഓംബുഡ്‌സ്മാൻ ഉത്തരവ്.ചട്ടപ്രകാരമുള്ള നിർമ്മാണം ബോദ്ധ്യപ്പെടാതെയാണ് ക്രമവത്കരിക്കാൻ ഉത്തരവ് നൽകിയതെന്ന് പ്രഥമദൃഷ്ടിയിൽ കാണുന്നതിനാൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പിയോട് ഈ വിഷയം അന്വേഷിച്ച് അഴിമതിയുണ്ടോ എന്ന് റിപ്പോർട്ട് ചെയ്യുന്നതിന് ജനുവരിയിൽ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടിരുന്നു.
അന്വേഷണത്തിന്റെ പുരോഗതി രണ്ട് മാസത്തിനകം റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്. 11 മാസം കഴിഞ്ഞിട്ടും അന്വേഷണം ഏറ്റെടുക്കുക പോലും ചെയ്തിട്ടില്ല. മാട്ടുമല സംരക്ഷണസമിതി പ്രവർത്തകനായ സി.പി സോജൻ, പ്രദേശവാസിയായ ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തകനായ പി.എൻ. ഷിനോഷ് എന്നിവർ നൽകിയ വ്യത്യസ്ത പരാതികളിന്മേലാണ് ഓംബുഡ്‌സ്മാൻ നടപടി സ്വീകരിച്ചത്. പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, അംഗം, ടൗൺ പ്ലാനർ, എൻജിനീയർ എന്നിവർ നടത്തിയ ചട്ടലംഘനങ്ങൾ ക്രഷർ ഉടമയ്ക്കായുള്ള അഴിമതിയാണെന്നാണ് പരാതി. പരാതിക്കാർക്കായി അഡ്വ.അഭിജിത്ത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |