തൃശൂർ : തൊഴിലവകാശങ്ങൾ നിഷേധിക്കുന്ന ലേബർ കോഡിനെതിരെ കർഷകരും ഇതര തൊഴിലാളി വിഭാഗങ്ങളും ചേർന്ന് യോജിച്ച പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന് കിസാൻ സഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹനൻ മൊള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊഴിൽ ആനുകൂല്യം സർക്കാർ കവർന്നെടുക്കുകയാണ്. നോട്ടീസ് നൽകാതെ പിരിച്ചുവിടൽ, കരാർവത്കരണം ഇതെല്ലാം വ്യാപകമാകുന്നു.
ഇതിനെതിരായ പ്രമേയം സമ്മേളനം പാസാക്കി. സ്ത്രീ, ദളിത്, ന്യൂനപക്ഷങ്ങൾ എന്നീ വിഭാഗങ്ങൾക്കെതിരായ കടന്നാക്രമണം ഉൾപ്പെടെ സാമൂഹിക വിഷയങ്ങൾ കിസാൻ സഭ ഏറ്റെടുക്കും. ഹിന്ദി മേഖലയിൽ കിസാൻ സഭ സംഘടനാ പ്രവർത്തനം ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകും. ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. തിരഞ്ഞെടുപ്പ് സമയത്ത് വമ്പൻ തൊഴിൽ വാഗ്ദാനങ്ങൾ മോദി നൽകിയെങ്കിലും നടപ്പാക്കിയില്ല. ഇതിനെതിരെയും പ്രക്ഷോഭമുണ്ടാകും. കർഷകർക്ക് മിതമായ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കണം തുടങ്ങീ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ മൂന്നാം നാളായ വ്യാഴം ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചർച്ചകൾ പൂർത്തീകരിച്ചു. 25 സംസ്ഥാനങ്ങളിൽ നിന്നായി 62 പേർ പങ്കെടുത്തു. ഇന്നലെ സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്റ് കെ.ഹേമലത സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും. വാർത്താസമ്മേളനത്തിൽ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ, കെ.വി അബ്ദുൾഖാദർ, പി.ബി അനൂപ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |