തൃശൂർ: തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ 85 ഓളം ദേവീക്ഷേത്രങ്ങളിലെ കുത്തുമാടങ്ങളിൽ ഇനി തോൽപ്പാവകൾ രാമായണ കഥ പറയും. മിക്ക ദേവീ ക്ഷേത്രങ്ങളിലും പൂരം കൊടിയേറുന്നത് ഈ മാസമാണ്. മേയ് വരെയുള്ള കൂത്ത് കലാകാരന്മാരുടെ ഉപജീവനമാർഗമാണ്. രാമ - രാവണ യുദ്ധകഥ പറയുന്ന കമ്പരാമായണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവതരണം. കൂടുതൽ ക്ഷേത്രങ്ങളിലും യുദ്ധകാണ്ഡമാണ് കളിക്കുക.
ഭഗവതി ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ കൂത്തുമാടങ്ങളിലാണ് അരങ്ങേറ്റം. മലപ്പുറം എടപ്പാൾ കുളങ്ങര ദേവീക്ഷേത്രത്തിലാണ് ആദ്യത്തെ കൂത്ത്. തുടർന്ന് പട്ടാമ്പി പന്തയ്ക്കൽ, കണയം, ചെർപ്പുളശ്ശേരി, മുക്കാരത്തി, മണ്ണൂർ, ചിനക്കത്തൂർ, ആര്യങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലും അരങ്ങേറും. കൂടുതൽ ദിവസത്തെ കൂത്ത് പാലക്കാട് മണ്ണൂർ കയ്മക്കുന്നത്തു കാവിലാണ്.
7, 14, 21,41, 71 ദിവസക്രമത്തിലാണ് പാവക്കൂത്ത്. കാർഷികാഭിവൃദ്ധി, കുടുംബക്ഷേമം, മംഗല്യ ഭാഗ്യം, തൊഴിൽ ലഭ്യത തുടങ്ങിയവക്കായി കൂത്തുമാടങ്ങളിൽ നാടകവഴിപാട് നടത്താം.
കൂത്ത്, കാളിക്കു വേണ്ടി
ദേവന്മാർക്കും ഋഷികൾക്കും മാനുഷ്യർക്കും ശല്യമായ ദാരികാസുരനെ വധിക്കാൻ പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചുവെന്നാണ് ഐതിഹ്യം. ഏറെ നാളത്തെ യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ - രാവണയുദ്ധമുണ്ടായത്. അതുകൊണ്ട് രാമൻ രാവണനെ വധിക്കുന്നത് കാളിക്ക് കാണാനായില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |