തൃശൂർ : മുണ്ടകൻ കൃഷിയിറക്കി കൊയ്യാറായ സമയത്ത്, നെൽക്കർഷകരുടെ മനസിൽ ആധി നിറച്ച് മഴ. വടക്കാഞ്ചേരി മേഖലയിലും നഗരത്തിൽ പലയിടങ്ങളിലും മഴ പെയ്തിരുന്നു. വിവിധ ഭാഗങ്ങളിലായി മുപ്പതിനായിരം ഏക്കർ മുണ്ടകൻ കൃഷിയാണിറക്കിയിരുന്നത്. അടക്ക, കുരുമുളക് കർഷകർക്കും വേനൽ മഴ ഭീഷണിയാണ്. നെൽക്കൃഷിയിൽ നാലിലൊരു ഭാഗം കൊയ്ത്തിന് പാകമായവയാണ്. ഇപ്പോൾ മഴ പെയ്താൽ നെൽച്ചെടികളെല്ലാം വീഴും. യന്ത്രമിറക്കാനാകാത്ത സ്ഥിതിവിശേഷവുമുണ്ടാകും. വൈക്കോലും ലഭിക്കില്ല. ഇത് കർഷകരെ സംബന്ധിച്ച് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുക. അതേസമയം പലർക്കും ഈ സമയത്ത് ലഭിക്കുന്ന മഴ ഗുണകരമാണെന്ന് കർഷകർ പറയുന്നു. കതിര് വന്ന നെൽച്ചെടികൾക്ക് ചെറിയ തോതിൽ മഴ ലഭിക്കുന്നത് ഗുണകരമാണ്. പലരും മൂപ്പ് കുറഞ്ഞ നെൽവിത്തുകളാണ് ഇറക്കിയിരിക്കുന്നത്. കൊയ്ത്ത് യന്ത്രം കൂടുതൽ ലഭ്യമാക്കി കൊയ്‌തെടുക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കൊയ്ത്ത് യന്ത്രത്തിനായി നെട്ടോട്ടം
കൊയ്ത്ത് യന്ത്രത്തിന്റെ ലഭ്യതക്കുറവ് കർഷകരെ വട്ടം കറക്കുകയാണ്. കൃഷി വകുപ്പിന്റെ കീഴിൽ അരിമ്പൂരിലുള്ള ആഗ്രോ സെന്ററിലാണ് യന്ത്രമുള്ളത്. എന്നാൽ ജില്ലയിലെ എല്ലാ ഭാഗങ്ങളിലുമെത്തിക്കാനുള്ള യന്ത്രമില്ല. ഇവിടെയുള്ളത് ചങ്ങല യന്ത്രമാണ്. പല സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാനാകില്ല. ടയർ മെഷീനുകളാണ് ആവശ്യം. ഇത് മറ്റ് ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരണം. എന്നാൽ യന്ത്രത്തിന് കൃത്രിമക്ഷാമം സൃഷ്ടിച്ച് വാടകവർദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഇടനിലക്കാർ നടത്തുന്നത്. പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് യന്ത്രം കൊണ്ടുവരുന്നത്.
വാടക മേല്പോട്ടാക്കാനും നീക്കം (മണിക്കൂറിന്)
ടയർ മെഷീൻ
കഴിഞ്ഞ വർഷം 1300 മുതൽ 1400 രൂപ വരെ
വർദ്ധനവിന് ശ്രമിക്കുന്നത് 1600 രൂപയിലേക്ക്
ചങ്ങല മെഷീന്
സ്വകാര്യ കമ്പനിയുടേത്
2400 രൂപ
അഗ്രോയിൽ
2000
നെൽക്കർഷകരുടെ ആശങ്കയകറ്റാൻ ഉടൻ നടപടി സ്വീകരിക്കണം. കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണം
കെ.കെ.കൊച്ചുമുഹമ്മദ്
ജില്ലാ പ്രസിഡന്റ്
കോൾ കർഷക സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |