മൃഗങ്ങളുടെയും പക്ഷികളുടെയും തോഴൻ, ഡേവിഡ് അറ്റൻബറോയ്‌ക്ക് ഇന്ന് ജന്മശതാബ്‌ദി, ആഘോഷമാക്കി ബിബിസി

Friday 08 May 2026 3:14 PM IST

ലണ്ടൻ:ലോകപ്രശസ്‌ത നാച്ചുറലിസ്റ്റും ബ്രോഡ്‌കാസ്റ്ററുമായ ഡേവിഡ് അറ്റൻബറോയ്‌ക്ക് ഇന്ന് ജന്മശതാബ്‌ദി. 1926 മേയ് എട്ടിന് യുകെയിലെ ഐൽവർത്തിലാണ് ജനനം. പ്രകൃതിയുടെ മനോഹര കാഴ്‌ചകൾ വിവിധ പ്രോഗ്രാമുകളിലായി ബിബിസിയിലൂടെ പതിറ്റാണ്ടുകളായി മലയാളികളടക്കം ലോക പ്രേക്ഷകരെ കാണിച്ചുതന്നത് ഡേവിഡ് അറ്റൻബറോയാണ്. ലൈഫ് ഓൺ എർത്ത്, ദി പ്രൈവറ്റ് ലൈഫ് ഓഫ് പ്‌ളാന്റ്സ്, ദി ബ്ളൂ പ്‌ളാനറ്റ് തുടങ്ങി ലോകമാകെ ദശലക്ഷങ്ങൾ കണ്ട നാച്യുറൽ ഡോക്യുമെന്ററികളുടെ അവതാരകനായും നരേറ്ററായും പ്രകൃതി സ്‌നേഹികളുടെ ആരാധനാപാത്രമാണ് അറ്റൻബറോ.

ബ്രിട്ടണിലെ റോയൽ ആൽബർട് ഹാളിൽ ബിബിസി അദ്ദേഹത്തിന് ആദരവർപ്പിക്കാൻ ഒരു സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ ഹാളുകളിൽ അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കുകയാണ്. എന്നാൽ പതിവുപോലെ തന്റെ മഹത്വം അദ്ദേഹം ഇപ്പോഴും സമ്മതിച്ചുതരുന്നില്ല. താനല്ല ചുറ്റുമുള്ള മൃഗങ്ങളാണ് പ്രധാന താരങ്ങളെന്ന് അറ്റൻബറോ പറയുന്നു. വിരലോളം വലുപ്പമുള്ള തവളകൾ മുതൽ വമ്പൻ തിമിംഗലങ്ങളുടെ വരെ വിചിത്രവും രസകരവുമായ സ്വഭാവങ്ങളും സവിശേഷതകളും നമുക്ക് കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി പരിചയപ്പെടുത്തി തരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്ളാസ്‌റ്റിക് മൂലം പ്രകൃതിക്കുണ്ടാകുന്ന ദോഷങ്ങളും അന്തരീക്ഷ താപനിലയിലെ മാറ്റങ്ങളും എല്ലാം അദ്ദേഹം തന്റെ പ്രോഗ്രാമുകളിലൂടെ വ്യക്തമായി പറഞ്ഞുതന്നു. 1952 മുതൽ തുടങ്ങിയ തന്റെ പതിവ് അദ്ദേഹം ഇന്നും തുടരുന്നു.