തമിഴ്നാട്ടിൽ എല്ലാം വിജയ്‌ക്ക് അനുകൂലം; അണ്ണാ ഡി എം കെ സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്മാറുന്നു, വി സി കെയ്ക്ക് മന്ത്രി സ്ഥാനം
ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി കടുത്ത തമിഴ്നാട്ടിൽ ടി.വി.കെ സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതയേറി. സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്നും അണ്ണാ ഡി.എം.കെ പിൻവാങ്ങിയതായാണ് സൂചന. പുതുച്ചേരിയിൽ കഴിഞ്ഞിരുന്ന എം.എൽ.എമാരെ ചെന്നൈയിൽ എത്തിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സർക്കാർ രൂപീകരിക്കുന്ന പാർട്ടിക്ക് ആശംസകൾ എന്ന് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ഇത് അണ്ണാ ഡി.എം.കെ പിൻവാങ്ങുന്നതിന്റെ സൂചനയായിട്ടാണ് തമിഴക രാഷ്ട്രീയം കാണുന്നത്.വൈകിട്ട് നാലിനാണ് വി.സി.കെയുടെ തീരുമാനം വരുന്നത്. ടി.വി.കെയ്ക് അനുകൂലമാകും കാര്യങ്ങൾ എന്നാണ് സൂചന.
ഭൂരിപക്ഷം തികയ്ക്കാൻ രണ്ട് സീറ്റുകൾ മാത്രം ആവശ്യമുള്ള വിജയ്‌യുടെ ടി.വി.കെയ്ക്ക് വി.സി.കെയുടെ രണ്ട് എം.എൽ.എമാർ പിന്തുണ നൽകാനാണ് സാദ്ധ്യത.പാർട്ടി അദ്ധ്യക്ഷൻ തോൽ തിരുമാവളനെ കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ ഫോണിൽ വിളിച്ച് സംസാരിച്ചു. 'ഇന്ത്യ" മുന്നണിയിൽ പെട്ട വി.സി.കെ ടി.വി.കെയ്ക്ക് പിന്തുണ നൽകണമെന്ന് നിർദ്ദേശിച്ചു. വൈകിട്ട് നാലിന് തീരുമാനം വി.സി.കെ അറിയിക്കും. അതനുസരിച്ചാകും സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം.ഞങ്ങളെ ഒതുക്കാൻ ശ്രമിച്ചാലും ഒടുവിൽ ഞങ്ങൾ തീരുമാനിക്കും ആര് ഭരിക്കണമെന്ന് എന്ന കുറിപ്പ് വി.സി.കെ നിയുക്ത എം.എൽ.എ വണ്ണി അരസ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്നു. വി.സി.കെയ്ക്ക് മന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്നും അറിയുന്നു.
ഇന്നലെ വൈകിട്ട് വി.സി.കെയുടെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഉണ്ടായില്ല. രാത്രി തിരുമാവളൻ സ്റ്റാലിന്റെ വീട്ടിൽ എത്തി ചർച്ച നടത്തി. പിന്നീട് ഉദയനിധി സ്റ്റാലിനെയും കണ്ടു. അതോടെ വി.സി.കെ വിജയ്ക്ക് പിന്തുണ നൽകില്ല എന്ന രീതിയിൽ പ്രചാരണമുണ്ടായി.