സോണിയാ ഗാന്ധിക്ക് ശസ്‌ത്രക്രിയ; മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകും?
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി (79) ആശുപത്രിയിൽ. നേത്രചികിത്സയുമായി ബന്ധപ്പെട്ട് ചെറിയൊരു ശസ്‌ത്രക്രിയ നടത്താനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് സോണിയ ചികിത്സയിൽ കഴിയുന്നത്. ഈ വർഷത്തിൽ ഇത് മൂന്നാം തവണയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഇന്നലെ ഡൽഹി 10 ജൻപഥിൽ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കൂടിയ ചർച്ചകളിലടക്കം അവർ ഭാഗമായിരുന്നു എന്നാണ് വിവരം. നേരത്തേ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധി ചികിത്സ തേടാറുണ്ടായിരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾ അറിയിച്ചത്. എന്നാൽ, ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ജനുവരിയിൽ കടുത്ത ശ്വാസതടസത്തെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും അന്തരീക്ഷ മലിനീകരണവും കാരണം ആസ്‌ത്‌മ വർദ്ധിച്ചതായിരുന്നു അന്ന് ആരോഗ്യനില വഷളാകാൻ കാരണം. പിന്നീട് മാർച്ചിൽ ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്നും സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്‌ച നടത്താനിരിക്കുകയായിരുന്നു സോണിയ. നിലവിലെ സാഹചര്യത്തിൽ ഈ കൂടിക്കാഴ്‌ച നീളാനാണ് സാദ്ധ്യത. ഇത് കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകാനും കാരണമായേക്കും എന്നും സൂചനയുണ്ട്. നിലവിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളെയടക്കം വിളിച്ച് എഐസിസി ചർച്ചകൾ നടത്തിയിരുന്നു. ഫലപ്രഖ്യാപനം വന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് പാർട്ടിക്ക് തന്നെ വലിയ നാണക്കേടായിരിക്കുകയാണ്.