അണ്ണാ ഡിഎംകെയിലും 'തീ കോരിയിട്ട്' വിജയ്; 35 എംഎൽഎമാർ ടിവികെയെ പിന്തുണച്ചേക്കും; തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്

Wednesday 06 May 2026 11:00 AM IST

ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിൽ മത്സരിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ എഐഎഡിഎംകെയിൽ ഭിന്നത. പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാർ വിജയുടെ പാർട്ടിക്ക് പിന്തുണ നൽകുന്നതിനായി രാജ്യസഭാ നേതാവ് സിവി ഷൺമുഖത്തിന്റെ ചെന്നൈയിലെ ഓഫീസിൽ ഒത്തുകൂടിയെന്ന് റിപ്പോർട്ട്. 35 എംഎൽഎമാർ മൈലം മണ്ഡലത്തിൽ നിന്നും വിജയിച്ച ഷൺമുഖത്തിന്റെ വീട്ടിൽ എത്തിയെന്നാണ് വിവരം.

വിജയ്‌യുടെ ടിവികെയുമായി സഖ്യത്തിലേർപ്പെടാനുള്ള ചർച്ചകളിലേക്ക് കടക്കാൻ എംഎൽഎമാർ എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെട്ടേക്കും. ടിവികെയ്ക്ക് പത്ത് എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രേമ സഖ്യത്തിലേർപ്പെടാൻ സാധിക്കുകയുള്ളൂ. ദ്രാവിഡ രാഷ്ട്രീയത്തിൽ വേരൂന്നിയ രണ്ട് പാർട്ടികൾക്കും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിയാത്തതിനാൽ തമിഴ്നാട്ടിൽ നാടകീയമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

നിലവിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ടിവികെയ്ക്ക് ലഭിച്ചിട്ടുണ്ട്. സിപിഐ അടക്കമുള്ള മറ്റ് പാർട്ടികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. 234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകളാണ് നേടിയത്. എഐഎഡിഎംകെ 47 സീറ്റുകൾ നേടി. എൻഡിഎ സഖ്യത്തിന്റെ ഭാഗമായി എഐഎഡിഎംകെ 169 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ വെറും 59 സീറ്റുകളിലേക്ക് ഒതുങ്ങുകയും മുഖ്യമന്ത്രി സ്റ്റാലിൻ പരാജയപ്പെടുകയും ചെയ്തു. ബാക്കിയുള്ള സീറ്റുകൾ കോൺഗ്രസ്, ഇടതുപക്ഷം പോലുള്ള ചെറിയ പാർട്ടികൾ പിടിച്ചെടുത്തു.