'വിജയ് സർക്കാർ രൂപീകരിക്കട്ടെ', ആറുമാസം നോക്കും, ശേഷം തീരുമാനമെന്ന് എം കെ സ്റ്റാലിൻ
ചെന്നൈ: വിജയ്‌യുടെ ടിവികെയെ നേരിടാൻ ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും സഖ്യത്തിലാകുന്നതിനെക്കുറിച്ച് ചർച്ച നടത്തിയതായുള്ള അഭ്യൂഹങ്ങൾക്കിടെ പുതിയ പ്രതികരണവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിജയ് സർക്കാർ രൂപീകരിക്കുന്നതിനായി കാത്തിരിക്കുമെന്നും ആറുമാസം ശല്യം ചെയ്യാതെ നിരീക്ഷിക്കുമെന്നുമാണ് സ്റ്റാലിന്റെ പ്രതികരണം. തന്റെ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പുതിയ സർക്കാർ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'പുതിയ സർക്കാർ സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി തുടരണം. കലൈഞ്ജർ മഗലിർ ഉരിമൈ തോഗൈ (സ്ത്രീ കുടുംബനാഥന്മാർക്ക് പ്രതിമാസം 1000 രൂപ അലവൻസ്) പദ്ധതിയും തുടരണം. സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന വിജയ്‌യുടെ വാഗ്ദാനം പാലിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഞങ്ങൾ ചെയ്തതുപോലെ അവർക്ക് കുറഞ്ഞത് 1000 രൂപയെങ്കിലും നൽകണം. ഈ തിരഞ്ഞെടുപ്പിലും ഞങ്ങൾക്ക് നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് വാഗ്ദാനം ചെയ്തത്. ടിവികെയ്ക്ക് അവരുടെ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് കരുതുന്നില്ല.'- സ്റ്റാലിൻ പറഞ്ഞു.
കേവല ഭൂരിപക്ഷം തികച്ച് സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ടിവികെ. ഇന്നലെ തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കറെ കണ്ട് വിജയ് മന്ത്രിസഭ രൂപീകരിക്കാൻ അനുവാദം തേടിയിരുന്നു. 14 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന് അറിയിച്ചു. പക്ഷേ, ഭൂരിപക്ഷം തെളിയിച്ചശേഷം സത്യപ്രതിജ്ഞ മതിയെന്നാണ് ഗവർണറുടെ നിലപാട്. 108 സീറ്റുള്ള ടിവികെ കേവല ഭൂരിപക്ഷമായ 118ലേക്ക് എത്താനുള്ള ശ്രമത്തിലാണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. രണ്ടു സീറ്റുകൾ വീതമുള്ള വിസികെ, സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി വിജയ് കത്ത് നൽകിയിട്ടുണ്ട്.