ന്യൂഡൽഹി : സുപ്രീംകോടതിയിൽ അഞ്ച് പുതിയ ജഡ്‌ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഇതോടെ ജഡ്‌ജിമാരുടെ എണ്ണം 32 ആയി. രണ്ട് ഒഴിവുകൾ ഇനി നികത്താനുണ്ട്.
ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സഞ്ജയ് കരോൽ, പി.വി. സഞ്ജയ് കുമാർ, മനോജ് മിശ്ര എന്നിവർ ദൈവനാമത്തിലും ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള ഭരണഘടനയെ മുൻനിറുത്തിയുമാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡിസംബർ 13ന് നൽകിയ കൊളീജിയം ശുപാർശയിൽ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി രൂക്ഷമായ അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ അഞ്ച് ജഡ്‌ജിമാരെ നിയമിച്ച് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയത്.
സുപ്രീംകോടതിക്ക് അനുവദിച്ചിട്ടുളള ജഡ്ജിമാരുടെ എണ്ണം 34 ആണ്. ബാക്കിയുളള രണ്ട് ഒഴിവുകളിലേക്ക് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. ഇവരുടെ നിയമന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ജനുവരി 31നാണ് ഇരുവരുടെയും പേരുകൾ കൈമാറിയത്.
ജസ്റ്റിസ് രാജേഷ് ബിന്ദലിന്റെ പേര് ഏകകണ്ഠമായാണ് ആറംഗ കൊളീജിയം ശുപാർശ ചെയ്‌തത്. എന്നാൽ, ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ പേര് പിന്നീട് ഒരവസരത്തിൽ പരിഗണിക്കാമെന്ന് കൊളീജിയം അംഗം ജസ്റ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.
പരവശനായെന്ന് ജഡ്ജി
സത്യപ്രതിജ്ഞയ്ക്കിടെ തനിക്ക് ടെൻഷൻ കൊണ്ട് വയറ്റിൽ അസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ഒരു ജഡ്ജി പറഞ്ഞത് മൈക്കിലൂടെ കേട്ടത് ചിരി പടർത്തി. സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റപ്പോൾ തനിക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ജഡ്ജിയെ ആശ്വസിപ്പിച്ചതിനൊപ്പം പവിത്രമായ, ചരിത്രപരമായ മുഹൂർത്തമാണിതെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |