ഡൽഹി വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നേതാക്കൾക്കൊപ്പം റായ്‌പൂരിലേക്ക് തിരിച്ച പാർട്ടി വക്താവ് പവൻ ഖേരയെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ വിമാനത്തിൽ നിന്ന് ഇറക്കി അസം പൊലീസ് അറസ്റ്റ് ചെയ്‌തത് വൻ രാഷ്‌ട്രീയ വിവാദമായി. കോൺഗ്രസും പ്രതിപക്ഷ കക്ഷികളും രാജ്യവ്യാപകമായി പ്രതിഷേധിച്ചു.
കോൺഗ്രസ് നേതാക്കൾ അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢിന്റെ പ്രത്യേക ബെഞ്ച് അടുത്ത ചൊവ്വാഴ്‌ച വരെ ഇടക്കാല ജാമ്യം അനുവദിച്ചു. തുടർന്ന് ദ്വാരക മജിസ്‌ട്രേറ്റ് കോടതി 30,000 രൂപയുടെ ജാമ്യത്തിൽ പവൻ ഖേരയെ വിട്ടയച്ചു. ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവിന് ശിക്ഷിക്കാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനൊപ്പമുള്ള പിതാവിന്റെ പേരുമായി ബന്ധപ്പെട്ട് പവൻ ഖേര പത്രസമ്മേളനത്തിൽ നടത്തിയ പരാമർശമാണ് അറസ്റ്റിലേക്ക് നയിച്ചത്. പരസ്യമായ അഭിപ്രായപ്രകടനങ്ങളിൽ നിലവാരം പുലർത്തണമെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ഛത്തീസ്ഗഢിലെ റായ്‌പൂരിൽ ഇന്ന് തുടങ്ങുന്ന 85ാം കോൺഗ്രസ് പ്ലീനറിയിൽ പങ്കെടുക്കാൻ കെ.സി വേണുഗോപാലടക്കമുള്ള നേതാക്കളോടൊപ്പം ഇൻഡിഗോ വിമാനത്തിൽ കയറിയതായിരുന്നു പവൻ ഖേര. ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നാടകീയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്.
വിമാനത്താവളത്തിൽ
ബാഗേജിൽ പ്രശ്നമുണ്ടെന്നും വിമാനത്തിൽ നിന്ന് ഇറങ്ങണമെന്നും ടർമാക്കിൽ ഡൽഹി പൊലീസ് കമ്മിഷണർ കാണുമെന്നും വിമാനജീവനക്കാർ ഖേരയോട് പറഞ്ഞു. വിമാനത്തിൽ കെ.സി വേണുഗോപാലടക്കമുള്ള നേതാക്കളും ജീവനക്കാരുമായി വാക്കേറ്റം. കേസുള്ളതിനാൽ ഖേരയെ വിമാനത്തിൽ കയറ്റരുതെന്ന് നിർദ്ദേശമുണ്ടെന്ന് ജീവനക്കാർ. നേതാക്കൾ മുദ്രാവാക്യം വിളിച്ച് പുറത്തിറങ്ങി. പുറത്തിറങ്ങിയ ഖേരയെ ഒരു മണിക്കൂറിന് ശേഷം ഡൽഹി ഡി.സി.പിക്കൊപ്പമെത്തിയ അസം പൊലീസ് കസ്റ്റഡിയിലെടുത്തു.
കെ.സി വേണുഗോപാൽ, രൺദീപ് സിംഗ് സുർജെവാല, മണി ശങ്കർ അയ്യർ, താരിഖ് അൻവർ, സുപ്രിയ ശ്രീനാതെ തുടങ്ങിയ നേതാക്കൾ റൺവേയിൽ ഇറങ്ങി അറസ്റ്റ് തടയാൻ ശ്രമിച്ചു. അവർ റൺവേയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഖേരയുമായി പൊലീസ് വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലേക്ക്.
സത്യം ജയിച്ചു : പവൻ ഖേര
അസം െപാലീസ് അറസ്റ്റ് ചെയ്ത പവൻ ഖേര ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പുറത്തിറങ്ങി. ഖേരയെ പ്രവർത്തകർ പൂച്ചെണ്ട് നൽകി മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. സത്യം ജയിച്ചതായി പവൻ ഖേര പറഞ്ഞു. തനിക്കെതിരായ നടപടി നിയമ വിരുദ്ധമാണ്. ഇത് രാഷ്ട്രീയമായ വേട്ടയാടലാണ്. താൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയാണെന്നും പോരാട്ടം തുടരുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |