ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കാണമെന്ന് ആവശ്യപ്പെട്ട് ബി.ആർ.എസ് നേതാവ് കെ.കവിത ഡൽഹി ജന്ദർ മന്ദറിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹ സമരം പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയായി. കോൺഗ്രസ് ഒഴികെ 12 കക്ഷികളുടെ നേതാക്കൾ പിന്തുണയുമായെത്തി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമരം ഉദ്ഘാടനം ചെയ്‌തു. ഭാരത് ജോഡോ യാത്രയിൽ ബി.ആർ.എസ് പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വിട്ടുനിന്നത്.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇന്ന് ഇ.ഡി ചോദ്യം ചെയ്യാനിരിക്കെ കവിത സംഘടിപ്പിച്ച സത്യഗ്രഹത്തിന് രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. വനിതാ സംവരണം ആവശ്യപ്പെട്ടാണ് സമരം നടത്തിയതെങ്കിലും അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന സന്ദേശം ഉയർത്തുകയായിരുന്നു സമരത്തിന്റെ ലക്ഷ്യം.
സഞ്‌ജയ് സിംഗ് (ആംആദ്‌മി പാർട്ടി), കെ.സി. ത്യാഗി (ജെ.ഡി.യു), സുഷ്‌മിത ദേബ് (തൃണമൂൽ), പ്രിയങ്ക ചതുർവേദി (ശിവസേന), നരേഷ് ഗുജ്‌റാൾ (അകാലിദൾ), സീമ മാലിക്ക് (എൻ.സി.പി), പൂജ ശുക്ല (സമാജ്‌വാദി പാർട്ടി ), കെ നാരായണ (സി.പി.ഐ), ശ്യാം രജക് (ആർ.ജെ.ഡി), അനുജും ജാവേദ് മിർസ (പി.ഡി.പി), ഡോ. ഷാമി ഫിർദോസ് (നാഷണൽ കോൺഫറൻസ്), കപിൽ സിബൽ എം.പി തുടങ്ങിയവർ പങ്കെടുത്തു.
വനിതാ സംവരണ ബില്ല് യാഥാർത്ഥ്യമാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് യെച്ചൂരി പറഞ്ഞു. പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ സംവരണം പാർലമെന്റിൽ എന്തുകൊണ്ട് പറ്റില്ല. രാഷ്‌ട്രീയ,സാമൂഹിക,സാമ്പത്തിക മേഖകളിൽ വനിതകൾക്ക് തുല്യ അവകാശം ഉറപ്പാക്കിയില്ലെങ്കിൽ രാജ്യത്ത് പുരോഗതിയുണ്ടാകില്ല. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ പാസായ ബിൽ ലോക്‌സഭയിൽ എത്തിയില്ല. ബില്ല് കൊണ്ടുവരുമെന്ന നരേന്ദ്ര മോദിയുടെ വാഗ്‌ദാനം പാഴായി. ഭൂരിപക്ഷമുള്ളതിനാൽ കേന്ദ്ര സർക്കാരിന് ബിൽ പാസാക്കാനാകുമെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |