ന്യൂഡൽഹി: മൗലികാവകാശങ്ങൾ നിഷേധിച്ച് രാജ്യത്തെ തന്നെ ജയിലിലടച്ച അടിയന്തരാവസ്ഥ നടപ്പാക്കിയതിന് കോൺഗ്രസ് മാപ്പ് പറയണമെന്ന് ആർ.എസ്.എസ് സർകാര്യവഹ് ദത്താത്രേയ ഹൊസബളെ പറഞ്ഞു. ജനാധിപത്യത്തെപ്പറ്റി സംസാരിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് എന്തധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മൂന്നുദിവസമായി പാനിപ്പത്തിൽ നടന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധിസഭയുടെ സമാപന ദിനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് പോയി ഇന്ത്യയെ അപമാനിക്കുന്നത് ചിലരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കോൺഗ്രസ് എം.പിയായ രാഹുൽഗാന്ധി ഉത്തരവാദിത്വം കാട്ടണം. ജനാധിപത്യം അപകടത്തിലാണെന്ന് വിദേശത്ത് പ്രസംഗിക്കുമ്പോൾ തന്നെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുന്നുണ്ടെന്ന് മറക്കരുത്.
സംഘശാഖകളിലെ വനിതാ പ്രവേശനം പ്രതിനിധിസഭയിൽ ചർച്ച ചെയ്‌തിട്ടില്ല. ശാഖകളിൽ പുരുഷന്മാർ മാത്രമാണ് പങ്കെടുക്കുക. സ്ത്രീകൾക്കായുള്ള രാഷ്ട്ര സേവികാ സമിതിയുടെ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിന്
പുതിയ പദ്ധതി
ശാഖകളിൽ മൂന്നുമാസത്തിലൊരിക്കൽ സ്വയംസേവകർ സകുടുംബം ഒന്നര മണിക്കൂർ ഒത്തുകൂടുമെന്ന് ദത്താത്രേയ പറഞ്ഞു. സ്വവർഗ വിവാഹം പാടില്ലെന്നാണ് സംഘത്തിന്റെ നിലപാട്. പ്രാദേശിക ഭാഷാ ഭിന്നതകൾ വളർത്തുന്നവരെ അംഗീകരിക്കാനാവില്ല. ജനസംഖ്യാ അസന്തുലിതാവസ്ഥ വലിയ പ്രശ്‌നമാണ്. സുപ്രീംകോടതിയും ഗാന്ധിജിയും ഇതിൽ ആശങ്കപ്പെട്ടിട്ടുണ്ട്. ജാതി സെൻസസ് സർക്കാർ നടത്തിയെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല. തൊട്ടുകൂടായ്മ ഇല്ലാതാക്കണം. വിദേശ സർവ്വകലാശാലകളിലേക്കാൾ മികച്ച അദ്ധ്യാപകർ ഇന്ത്യയിലുണ്ട്. വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾ അവിടെ ഇന്ത്യയുടെ പ്രതിനിധികളാവണം. മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ചകൾ പുതിയ കാര്യമല്ല. ലോകത്തെ ഒന്നായി കാണുന്ന സംഘം ആരുമായും കൂടിക്കാഴ്ചയ്‌ക്ക് തയ്യാറാണ്. 2025 വിജയദശമി മുതൽ ഒരു വർഷം സംഘത്തിന്റെ ശതാബ്ദി ആഘോഷിക്കും.
മോദിയെ പിന്തുണച്ച്
ആർ.എസ്.എസ് പ്രമേയം
ഇന്ത്യ ലോകത്തെ മുൻനിര സമ്പദ് വ്യവസ്ഥകളിലൊന്നാവുമെന്നും ആഗോള ക്ഷേമം ഉറപ്പാക്കുന്ന പ്രയാണത്തിലാണെന്നും പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. വസുധൈവ കുടുംബകം എന്ന ലക്ഷ്യം നടപ്പാക്കാൻ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മുക്തമായ ഒരു സാമൂഹിക ജീവിതം സ്ഥാപിക്കണം. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നൽകിയ പഞ്ച് പ്രാൺ ആഹ്വാനത്തിന് പ്രസക്തിയുണ്ട്. ഭാരതം ആഗോള നേതൃത്വത്തിൽ എത്തുന്ന കാലമാണിതെന്നും പ്രമേയം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |