ന്യൂഡൽഹി: നാട്ടു നാട്ടുവിനും ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനും ലഭിച്ച ഓസ്കാർ അവാർഡുകൾ ഇന്ത്യൻ സിനിമയുടെ വിജയമാണെന്ന് രാജ്യസഭാംഗങ്ങൾ. അവാർഡ് നേട്ടത്തെ അഭിനന്ദിക്കാൻ പ്രത്യേക ചർച്ച സംഘടിപ്പിച്ചിച്ചിരുന്നു. അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ നല്ലൊരു നടനാകുമായിരുന്നുവെന്ന രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറിന്റെ പരാമർശം സഭയിൽ ചിരി പടർത്തി.
ഇത് ഒരു തുടക്കം മാത്രമാണെന്നും പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിലെ മികച്ച സൃഷ്ടികളെ അംഗീകരിക്കാൻ തുടങ്ങിയെന്നും മുൻ ബോളിവുഡ് താരവും സമാജ് വാദി പാർട്ടി എം.പിയുമായ ജയ ബച്ചൻ പറഞ്ഞു. യഥാർത്ഥ സിനിമാ വിപണി ഇന്ത്യയിലാണെന്നും യു.എസിലല്ലെന്നും ജയ പറഞ്ഞു. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിനുള്ള മേൽക്കൈ പറഞ്ഞുകൊണ്ടായിരുന്നു ആന്ധ്രാപ്രദേശിലെയും തമിഴ്നാട്ടിലെയും എം.പിമാരുടെ പ്രസംഗം.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത എലിഫന്റ് വിസ്പറേഴ്സിന് അവാർഡ് ലഭിച്ചത് ഒ.ടി.ടി പ്ളാറ്റ്ഫോമുകളുടെ സ്വീകാര്യത തെളിയിച്ചെന്ന് എം.പിമാർ പറഞ്ഞു. ചില സിനിമകൾ അനാവശ്യ സെൻസറിംഗിന് വിധേയമാകുന്നത് കലാസൃഷ്‌ടിയുടെ തിളക്കം കുറയ്‌ക്കുന്നതായി സി.പി.എം എം.പി ജോൺ ബ്രിട്ടാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |