ബെലഗാവി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കർണ്ണാടകയിൽ പ്രചാരണത്തിന് തുടക്കമിട്ടു. ബെലഗാവിയിൽ ഇന്നലെ നടന്ന യുവക്രാന്തി കൺവെൻഷനിൽ പങ്കെടുത്ത രാഹുൽ ഗാന്ധി ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും തൊഴിലില്ലായ്മ വേതനമായി 1500 രൂപ നൽകുമെന്നും ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാൻ ഗൃഹജ്യോതി പദ്ധതി തുടങ്ങുമെന്നും പ്രഖ്യാപിച്ചു. കൂടാതെ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപ, എല്ലാ ബി.പി.എൽ കാർഡുടമകൾക്കും 10 കിലോ സൗജന്യ അരി എന്നിവയും വാഗ്ദാനം ചെയ്തു.
ബി.ജെ.പി സർക്കാർ വെട്ടിക്കുറച്ചതെല്ലാം കോൺഗ്രസ് അധികാരത്തിലെത്തിയാൽ പുനഃസ്ഥാപിക്കും. തിരഞ്ഞെടുത്താൽ വാഗ്ദാനം പാലിക്കാൻ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് യുവക്രാന്തി കൺവെൻഷനെ അഭിസംബോധന ചെയ്ത് സിദ്ധരാമയ്യയും ശിവകുമാറും പറഞ്ഞു.
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ,പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി. കെ. ശിവകുമാർ, നിയമസഭയിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, മറ്റ് മുതിർന്ന പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വോട്ടർമാരെ ആകർഷിക്കാനുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
മോദി ഭരണത്തിന് കീഴിൽ തൊഴിലില്ലായ്മ വർദ്ധിക്കുകയും യുവാക്കൾ ദുരിതമനുഭവിക്കുകയും ചെയ്യുന്നു. മോദി വാഗ്ദാനങ്ങൾ മറന്നു. പിൻവാതിലിലൂടെ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ബി.ജെ.പി നാലു വർഷം തികയ്ക്കുകയാണ്. സദ്ഭരണം, ഇരട്ട എൻജിൻ ഭരണം, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ വാഗ്ദാനങ്ങളും അച്ഛേ ദിൻ മുദ്രാവാക്യങ്ങളുമെല്ലാം പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ താഴെത്തട്ടു വരെ അഴിമതിയിൽ മുങ്ങി ദുർഗന്ധം വമിക്കുകയാണെന്നും സർക്കാരിനെ പുറന്തള്ളേണ്ട സമയമാണിതെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു. 224 സീറ്റുകളിൽ 141ലും വിജയിക്കുമെന്ന് എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്ക്കും നേതാവ് രാഹുൽ ഗാന്ധിക്കും ഉറപ്പ് നൽകുന്നുവെന്നും ഡി.കെ. ശിവകുമാർ യോഗത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |