വിജയ് സ്റ്റാലിനെ വീട്ടിലെത്തി കണ്ടു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്നലെ ഡി.എം.കെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനെ സന്ദർശിച്ചു.ചെന്നൈ ആൾവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിനെ സ്റ്റാലിനും , പ്രതിപക്ഷ നേതാവു കൂടിയായ മകൻ ഉദയനിധി സ്റ്റാലിനും ചേർന്നു സ്വീകരിച്ചു. സ്റ്റാലിൻ പൂക്കൂടയും ആലിംഗനവും നൽകിയാണ് വിജയിനെ സ്വീകരിച്ചത്. അദ്ദേഹം സ്റ്റാലിനെ പൊന്നാടയണിയിച്ചു. സ്റ്റാലിൻ തിരിച്ചും പൊന്നാട അണിയിച്ചു.വിജയ്‌യെ ആലിംഗനം ചെയ്തു സ്വീകരിച്ച ഉദയനിധി അദ്ദേഹത്തിനു ദ്രാവിഡ രാഷ്ട്രീയത്തെ കുറിച്ചുള്ള പുസ്തകം സമ്മാനിച്ചു. തുടർന്ന് കുറച്ചു നേരം സ്റ്റാലിനും ഉദയനിധിയുമായി വിജയ് ചർച്ച നടത്തി.
തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ വിജയ് നിരന്തരം ആക്രമിക്കുകയും കളിയാക്കുകയും ചെയ്തത് സ്റ്റാലിനെയായിരുന്നു. ആരാധകർ വിജയ്‌യെ വിളിക്കുന്ന ദളപതിയെന്ന വിളിപ്പേര് അതിന് മുൻപ് സ്റ്റാലിനെ വിശേഷിപ്പിക്കാൻ ഡി.എം.കെ അണികൾ ഉപയോഗിച്ചിരുന്നതാണ്. കരുണാനിധി നയിച്ചിരുന്ന പാർട്ടിയുടെ സൈന്യാധിപൻ എന്ന അർത്ഥത്തിലായിരുന്നു ആ വിശേഷണം.പി.എം.കെ നേതാവ് അൻപുമണി രാമദോസ്, നാ തമിഴർ കക്ഷി മേധാവി സീമാൻ, എം.ഡി.എം.കെ നേതാവ് വൈക്കോ എന്നിവരേയും വസതികളിലെത്തി വിജയ് സന്ദർശിച്ചു. എല്ലായിടത്തും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വൈക്കോ കുടുംബാംഗങ്ങളെ കൂടാതെ വീട്ടിലെ ജീവനക്കാരേയും വിജയ്‌ക്ക് പരിചയപ്പെട്ടൂ. അവരിൽ ചിലർ വിസിലിനാണ് തങ്ങൾ വോട്ടു ചെയ്തതെന്ന് പറഞ്ഞപ്പോൾ വിജയ് ചിരിച്ചു.