അതിഭീകരം മഴ, കൊടുങ്കാറ്റ്: യു.പിയിൽ 100 മരണം
ലക്‌നൗ: ഉത്തർപ്രദേശിൽ സംഹാര താണ്ഡവമാടി മഴയും കൊടുങ്കാറ്റും. 24 മണിക്കൂറിൽ നൂറ് മരണം. സംസ്ഥാനത്തുടനീളം മരങ്ങളും വൈദ്യുതി തൂണുകളും വീണു. വീടുകളുൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 24 മണിക്കൂറിനുള്ളിൽ സാമ്പത്തിക സഹായം നൽകാൻ ഉത്തരവിട്ടു. പ്രയാഗ്‌രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്, 21 പേർ. ഭദോഹിയിൽ 18 ഉം മിർസാപൂരിൽ 15ഉം ഫത്തേപൂരിൽ 10 പേരും മരിച്ചു. ഉന്നാവോ, ബദായൂൺ, പ്രതാപ്ഗഡ്, ബറേലി എന്നിവിടങ്ങളിലുൾപ്പെടെ നിരവധിപേർ മരിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് സംസ്ഥാനത്ത് പെട്ടെന്ന് കാലാവസ്ഥാ വ്യതിയാനമുണ്ടാകുകയായിരുന്നു. ഭദോഹിയിലെ രാംപൂരിൽ പോണ്ടൂൺ പാലം തകർന്ന് നിരവധി പേർ ഗംഗാ നദിയിൽ വീണു. മിർസാപൂരിലെ ഗൗര പ്രമാൻപൂരിൽ പാലം തകർന്ന് 20 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. നിരവധി റോഡുകൾ തടസപ്പെട്ടു. വാഹനങ്ങൾ തകർന്നു. കൊടുങ്കാറ്റിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
മണിക്കൂറുകളെടുത്താണ് രക്ഷാപ്രവർത്തകർ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.