'തൊഴിലില്ലാത്ത ചില ചെറുപ്പക്കാര്‍ പാറ്റകളെപ്പോലെ';രൂക്ഷ പരാമര്‍ശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, വിവാദം

Saturday 16 May 2026 10:56 AM IST

ന്യൂഡൽഹി: തൊഴിലില്ലാത്ത ചില ചെറുപ്പക്കാർ വിവരാവകാശ നിയമത്തിലൂടെയും മാദ്ധ്യമപ്രവർത്തത്തിലൂടെയും സോഷ്യൽ മീഡിയ വഴിയും ജുഡീഷ്യറിയെ ആക്രമിക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മുതിര്‍ന്ന അഭിഭാഷക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.

സമൂഹത്തിൽ വ്യവസ്ഥിതിയെ ആക്രമിക്കുന്ന ക്രിമികീടങ്ങൾ ഇപ്പോഴുമുണ്ട്, നിങ്ങൾ അവരുമായി കൈകോർക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിനെതിരെ അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും എംപിമാരും രംഗത്തെത്തി.

'തൊഴിലോ പ്രൊഫഷനില്‍ കൃത്യമായ സ്ഥാനമോ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള ചില യുവാക്കളുണ്ട്. ഇവരില്‍ ചിലര്‍ പിന്നീട് മാദ്ധ്യമപ്രവര്‍ത്തകരും, സോഷ്യല്‍ മീഡിയ, ആര്‍ടിഐ പ്രവര്‍ത്തകരുമൊക്കെയായി മാറും. എന്നിട്ട് അവര്‍ എല്ലാവരെയും ആക്രമിക്കാന്‍ തുടങ്ങും'- എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍.

മുതിര്‍ന്ന അഭിഭാഷക പദവി ലഭിക്കുന്നതിനായി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അയാളുടെ പെരുമാറ്റത്തെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജുഡീഷ്യറിയെ ലക്ഷ്യം വച്ചുള്ള സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ കോടതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും വിവരാവകാശ നിയമത്തിലൂടെയും കോടതിയെയും നിയമവ്യവസ്ഥയെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്ന രീതിയെയാണ് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചത്.