മുംബയ്: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് 'വാഗ്ഷീർ' കടലിൽ ഇറക്കി. തെക്കൻ മുംബയിലെ മസഗൺ ഡോക്കിൽ ഇന്നലെ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് അന്തർവാഹിനി നീറ്റിലിറക്കിയത്. നാവികസേനയിലേക്ക് കമ്മിഷൻ ചെയ്യുന്നതിനു മുമ്പ് ഒരുവർഷത്തോളം വാഗ്ഷീർ തുറമുഖത്തും കടലിലും കർശന പരിശോധനകൾക്കും പരീക്ഷണ ഓട്ടത്തിനും വിധേയമാക്കും.
ഫ്രഞ്ച് നാവിക പ്രതിരോധകമ്പനിയായ ഡി.സി.എൻ.എസ് രൂപകൽപന ചെയ്ത ആറ് അന്തർവാഹിനികൾ നാവികസേനയുടെ പ്രോജക്ട് 75ന്റെ ഭാഗമായാണ് നിർമ്മിക്കുന്നത്. അന്തർവാഹിനികളുടെ നിർമ്മാണച്ചുമതല മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനാണ്.
ഐ.എൻ.എസ് കൽവരി, ഐ.എൻ.എസ് ഖണ്ഡേരി, ഐ.എൻ.എസ് കരംഗ്, ഐ.എൻ.എസ് വേല, ഐ.എൻ.എസ് വാഗിർ എന്നിവയാണ് നാവികസേനക്ക് വേണ്ടി നിർമിച്ച മറ്റ് അന്തർവാഹിനികൾ. ഇതിൽ ആദ്യത്തെ നാലെണ്ണം ഇതിനോടകം കമ്മിഷൻ ചെയ്തു. ഐ.എൻ.എസ് വാഗിർ പരീക്ഷണ ഘട്ടത്തിലാണ്.
ഐ.എൻ.എസ് വാഗ്ഷീർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |