ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഹോട്ടൽ റിസപ്ഷനിസ്റ്രായിരുന്ന 19കാരി അങ്കിത ഭണ്ഡാരിയുടെ മരണത്തിൽ പ്രതിഷേധം തുടരുന്നതിനിടെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ച് കുടുംബം. നേരത്തെ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കരിക്കില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. യുവതി ജോലി ചെയ്തിരുന്ന റിസോർട്ട് തകർത്തതിനെതിരെ പ്രതിഷേധസൂചകമായാണ് കുടുംബം മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചത്.
സംസ്ഥാന സർക്കാർ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബം ആരോപണമുന്നയിച്ചിരുന്നു. ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയെ അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെയാണ് റിസോർട്ട് ഇടിച്ചു നിരത്തിയത്. ഇതിനെ തുടർന്ന് തെളിവ് നശിപ്പിക്കൽ ആരോപണവുമായി കുടുംബം രംഗത്തെത്തുകയും മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ നിലയിൽ തുടരുകയാണ്. മോർച്ചറിക്ക് മുന്നിലെ റോഡ് നാട്ടുകാർ ഉപരോധിക്കുകയും ശ്രീനഗർ-കേദാർനാഥ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
പ്രാഥമിക പോസ്റ്ര്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് യുവതിയുടേത് മുങ്ങിമരണമാണ്. ശരീരത്തിൽ ബലപ്രയോഗത്തിലൂടെയുള്ള മുറിവുകളും പരിക്കുകളുമുണ്ട്. ഈ റിപ്പോർട്ട് പുറത്തു വിടണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും സീൽ ചെയ്ത കവർ റിപ്പോർട്ട് മാത്രമേ സമർപ്പിക്കാൻ കഴിയു എന്ന് പറഞ്ഞുകൊണ്ട് പൗരി ജില്ലാ മജ്സ്ട്രേറ്ര് ഈ ആവശ്യം തള്ളുകയായിരുന്നു. നാല് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്ര്‌മോർട്ടം നടത്തിയതെന്നും തങ്ങൾ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സംസ്കാരം നടത്താൻ തയ്യാറായ കുടുംബം അടുത്ത ബന്ധുക്കളുടെ സാമീപ്യം മാത്രമേ ചടങ്ങിൽ ആഗ്രഹിക്കുന്നുള്ളു എന്നും ജില്ലാ മജിസ്ട്രേറ്ര് ഡോ. വിജയ് ജോഗ്ദണ്ഡെ പറഞ്ഞു,
അങ്കിത ഭണ്ഡാരി കൊലക്കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ഡി.ഐ.ജി പി. ആർ ദേവി പറഞ്ഞു. കൊലപാതക അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ വാട്ട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. റിസോർട്ടിനെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും ഡി.ഐ.ജി പറഞ്ഞു. കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി സുഹൃത്തിനയച്ച വാട്ട്സ്ആപ്പ് ചാറ്റിൽ പ്രതികൾ തന്നെ വേശ്യാവൃത്തിക്ക് നിർബ്ബന്ധിച്ചതായി വ്യക്തമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |