സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി
ആവശ്യത്തിന് നിയന്ത്രണം ഭരണഘടനയിലുണ്ട്
ന്യൂഡൽഹി:മന്ത്രിമാരും ജനപ്രതിനിധികളുമടക്കമുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.പൊതുപ്രവർത്തകർ സഹപൗരന്മാരെ വ്രണപ്പെടുത്തുന്ന വിടുവായത്തം പറയാതിരിക്കാൻ സ്വയം നിയന്ത്രണത്തിന്റെ ഒരു അലിഖിത നിയമമുണ്ട്. അവർക്ക് ഒരു പെരുമാറ്റച്ചട്ടം പാലിക്കാനുള്ള നിയന്ത്രണങ്ങൾ ഭരണഘടനയിലുണ്ട്. ആർട്ടിക്കിൾ 19 (2) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങൾ സമഗ്രമാണ്. അതിൽ ഇല്ലാത്ത അധിക നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാവില്ല - ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം എഴുതിയ ഭൂരിപക്ഷ വിധിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, മന്ത്രിയെന്ന ഔദ്യോഗിക പദവിയിൽ നടത്തുന്ന അഭിപ്രായങ്ങൾക്ക് സർക്കാരിന് പരോക്ഷ ബാദ്ധ്യത ഉണ്ടെന്നും അത് തള്ളിപ്പറഞ്ഞില്ലെങ്കിൽ സർക്കാരിന്റെ നിലപാടായി കണക്കാക്കാമെന്നും ബെഞ്ചിലെ വനിതാ അംഗം ജസ്റ്റിസ് ബി.വി നാഗരത്ന പ്രത്യേക വിധിയിൽ വ്യക്തമാക്കി.മന്ത്രിമാർ വ്യക്തിപരമായി നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾക്ക് സർക്കാരിന് പരോക്ഷ ബാദ്ധ്യത ഇല്ലെന്നും വ്യക്തത വരുത്തി.
സർക്കാർ നയത്തിന് വിരുദ്ധമായ മന്ത്രിമാരുടെ അഭിപ്രായങ്ങൾക്ക് സർക്കാരിന് കൂട്ടുത്തരവാദിത്തം ഇല്ല.
പൊതുപ്രവർത്തകർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വിവേകമില്ലാത്ത പ്രസ്താവനകൾ സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണ പൗരന്മാരെ വ്രണപ്പെടുത്തുമെന്നും ജസ്റ്റിസ് ബി.വി നാഗരത്ന ചൂണ്ടിക്കാട്ടി.
പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ മന്ത്രി സ്ഥാനത്തിരിക്കെ എം.എം മണി നടത്തിയ പ്രസംഗത്തിനും യു.പിയിൽ അമ്മയും മകളും കൂട്ടമാനഭംഗത്തിനിരയായ ബുലന്ദ്ഷഹർ സംഭവം അഖിലേഷ് സർക്കാരിനെതിരായ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് അസംഖാൻ നടത്തിയ പരാമർശത്തിനും എതിരായ റിട്ട് ഹർജികളിലടക്കം വിശാലമായ നിയമ പ്രശ്നത്തിലാണ് സുപ്രീം കോടതിയുടെ തീർപ്പ്.
പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണമെന്ന ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യം, ബി.വി നാഗരത്ന, ബി. ആർ. ഗവായി, എ. എസ് ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ടതായിരുന്നു ബെഞ്ച്.
പൊതുപ്രവർത്തകരുടെ അപകീർത്തികരമായ പ്രസ്താവനകൾ തടയാൻ മാർഗ്ഗരേഖ വേണോ എന്ന് പരിശോധിച്ച കോടതി, അത് പാർലമെന്റാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കി.
വിദ്വേഷ പ്രസംഗം തടയാൻ നിയമം
വേണം - ജസ്റ്റിസ് ബി.വി നാഗരത്ന
വിദ്വേഷ പ്രസംഗങ്ങൾ തടയാൻ പാർലമെന്റ് നിയമം കൊണ്ടു വരണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന പ്രത്യേക വിധിയിൽ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളെ തകർക്കുന്നതാണ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ആർക്കും കോടതിയെ സമീപിക്കാം. നേതാക്കൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രാഷ്‌ട്രീയ പാർട്ടികൾ പെരുമാറ്റച്ചട്ടമുണ്ടാക്കണം.
പാർലമെന്റിൽ ചർച്ച
ചെയ്യണമെന്ന് കേന്ദ്രം
ഈ വിഷയം പാർലമെന്റ് ചർച്ച ചെയ്യുന്നതാവും നല്ലതെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ വെങ്കിട്ടരമണി വ്യക്തമാക്കി. ഒരു നിയമത്തിന്റെ ആവശ്യമുണ്ടായിരിക്കാം. സർക്കാർ അത് പരിശോധിക്കും. ആർട്ടിക്കിൾ 19(2)ൽ പറയുന്നതിനപ്പുറം നിയന്ത്രണങ്ങൾ ഏർപെടുത്താൻ കോടതിക്ക് കഴിയില്ലെന്നും എ.ജി വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |