ന്യൂഡൽഹി: ഡൽഹിയിൽ കാർ ഇടിച്ച് അതിദാരുണമായി കൊല്ലപ്പെട്ട സ്കൂട്ടർ യാത്രക്കാരി അഞ്ജലി സിംഗിന്റെ കേസിൽ രണ്ട് പേർക്കുകൂടി പങ്കുണ്ടെന്ന് ഡൽഹി പൊലീസ്.ഇവർക്കായി തിരച്ചിൽ ശക്തമാക്കി.സംഭവം നടന്നശേഷം ഇവരെ രക്ഷപ്പെടാൻ സഹായിച്ച അശുതോഷ്,അങ്കുഷ് ഖന്ന എന്നിവരെയാണ് അന്വേഷിക്കുന്നത്.അശുതോഷിന്റെതാണ് ഇടിച്ച കാർ.അങ്കുഷ് കേസിലെ പ്രതിയായ അമിതിന്റെ സഹോദരനാണ്.ഈ രണ്ട് പേർ അഞ്ച് പ്രതികളെയും രക്ഷിക്കാനായി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതാണെന്നും പൊലീസ് പറഞ്ഞു.അഞ്ജലിയുടെ സുഹൃത്ത് നിധിയും പ്രതികളും തമ്മിൽ ബന്ധമുള്ളതായി തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കൊലക്കുറ്റത്തിന് തെളിവില്ലെന്ന് പൊലീസ്
ഇരയായ അഞ്ജലി സിംഗും പ്രതികളും തമ്മിൽ മുൻബന്ധമൊന്നും കണ്ടെത്താത്തതിൽ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.കൊലക്കുറ്റം ചുമത്തണമെങ്കിൽ അതിന് പിന്നിലെ ഉദ്ദേശം കണ്ടത്തേണ്ടതുണ്ട്.18സംഘങ്ങളായാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണ്.ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.
ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.കേസിലെ പ്രതികളായ അഞ്ച് പേരെയും കോടതി നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.പ്രതികൾ ഭക്ഷണം കഴിച്ച റസ്റ്റോറന്റ്,പെട്രോൾ പമ്പ്,സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ച സ്ഥലങ്ങൾ,കാർ അഞ്ജലിയെയും കൊണ്ട് സഞ്ചരിച്ച 13കിലോമീറ്റർ റൂട്ട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതികളുമായി തെളിവെടുക്കും.ഇവരെ ചോദ്യം ചെയ്ത ശേഷം സംഭവത്തിൽ പങ്കുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.
അഞ്ജലി സിംഗിന് സംഭവിച്ച സമാന അപകടം യുപിയിലും,സ്വിഗ്ഗി ജീവനക്കാരനെ കാർ വലിച്ചിഴച്ചത് 500 മീറ്റർ
ലക്‌നൗ: ഡൽഹിയിൽ കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിയെ 13കിലോമീറ്റർ വലിച്ചിഴച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുൻപേ സമാന അപകടം.സ്വിഗി ജീവനക്കാരനായ കൗശലിനാണ് ദാരുണാന്ത്യം സംഭവിച്ചത്.പുതുവത്സരദിനത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി പോകവെയായിരുന്ന യുവാവിന്റെ സ്‌കൂട്ടറിൽ കാറിടിക്കുകയായിരുന്നു.നോയിഡ സെക്ടർ 14ൽ ഫ്ളൈ ഓവറിന് സമീപത്തായിരുന്നു അപകടം.പിന്നാലെ കാറിനടിയിൽ കുടുങ്ങിയ യുവാവിനെ 500 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയതായി ദൃക്‌സാക്ഷി പറയുന്നു.കാറിനടിയിൽ യുവാവിന്റെ മൃതദേഹം കണ്ടതോടെ കാറോടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
കൗശലിനെ കാണാതായതോടെ സഹോദരൻ അമിത് പുലർച്ചെ ഒരുമണിയോടെ വിളിച്ചപ്പോൾ വഴിയാത്രക്കാരനാണ് ഫോൺ എടുത്ത് അപകടവിവരം അറിയിച്ചത്.പിന്നാലെ സഹോദരന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.പ്രതിയെ പിടികൂടുന്നതിനായി അപകടം നടന്ന സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
ഡൽഹിയിൽ ഇരുപതുകാരിയെ കാറിടിച്ചതിന് ശേഷം 13 കിലോമീറ്ററുകൾ വലിച്ചിഴച്ച സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് നോയിഡയിൽ സമാന അപകടം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |