ന്യൂഡൽഹി: മുതിർന്ന നേതാവും ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനൊപ്പം രാജിവച്ച 17 സംസ്ഥാന നേതാക്കൾ തിരികെ കോൺഗ്രസിലെത്തി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ജമ്മുകാശ്‌മീരിൽ പ്രവേശിക്കാനിരിക്കെ നേതാക്കൾ മടങ്ങിയെത്തിയത് കോൺഗ്രസിന് നേട്ടമായി.
ഗുലാംനബിയുടെ ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ (ഡി.എ.പി) ചേർന്ന ജമ്മുകാശ്‌മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദും മുൻ പിസിസി അദ്ധ്യക്ഷൻ പീർസാദ മുഹമ്മദ് സയീദും അടക്കം 17 നേതാക്കളെ
ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്വാഗതം ചെയ്‌തു. വികാരങ്ങളുടെ പേരിൽ തിടുക്കത്തിൽ കോൺഗ്രസ് വിട്ടതിൽ ഖേദിക്കുന്നുവെന്ന് താരാ ചന്ദ് പറഞ്ഞു. 50 വർഷം കോൺഗ്രസിൽ പ്രവർത്തിച്ച തങ്ങൾക്ക് ഡി.എ.പിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. തെറ്റ് മനസിലാക്കി തിരികെ വന്നതാണ്.
പാർട്ടി വിട്ടവർ രണ്ടുമാസത്തെ അവധിയിലായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചത്. ഇതു തുടക്കമാണെന്നും ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരിലെത്തുമ്പോൾ കോൺഗ്രസ് ആശയങ്ങളും ഇന്ത്യയുടെ ഐക്യവും ആഗ്രഹിക്കുന്ന കൂടുതൽ പേർ പാർട്ടിയിൽ ചേരുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം വിശ്വസ്‌തർ തിരികെപോയത് ഗുലാം നബി ആസാദിന് തിരിച്ചടിയായി. ഗുലാംനബിയെയും തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചിരുന്നു. അദ്ദേഹം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമോയെന്നും വ്യക്തമല്ല. യാത്രയിലേക്ക് സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളെയും ക്ഷണിച്ചെന്നും ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്‌തി തുടങ്ങിയവർ ശ്രീനഗറിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |